ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി പ്രഖ്യാപിച്ച പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യഘർ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലുണ്ടായ പദ്ധതി പ്രഖ്യാപനം അതിവേഗത്തിലാണ് കേന്ദ്ര സർക്കാർ പ്രാവർത്തികമാക്കിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന നാഷണൽ സോളാർ റൂഫ്ടോപ് പദ്ധതി പരിഷ്കരിച്ചാണ് പിഎം സൂര്യഘർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം പിഎം സൂര്യഘർ പദ്ധതിയിൽ സബ്സിഡി ലഭിക്കുന്നതിനായി കുടുംബത്തിന്റെ വരുമാന പരിധി തടസ്സമല്ല എന്നത് ആകർഷക ഘടകമാകുന്നു.
നേരത്തെ ഉണ്ടായിരുന്ന കേന്ദ്ര സർക്കാരിന്റെ പുരപ്പുറ സോളാർ പദ്ധതിയിൽ, 3 കിലോവാട്ട് ഉത്പാദന ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് 54,000 രൂപയായിരുന്നു സബ്സിഡി ലഭിച്ചിരുന്നത്.
എന്നാൽ പുതിയതായി ആരംഭിച്ച പിഎം സൂര്യഘർ പദ്ധതിയിൽ സബ്സിഡി 78,000 രൂപ വരെയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ 3 കിലോവാട്ടിന് മുകളിൽ സ്ഥാപിത ശേഷിയുള്ള സോളാർ പ്ലാന്റിന് ലഭ്യമാകുന്ന മൊത്തം സബ്സിഡി 78,000 രൂപയായും നിജപ്പെടുത്തി.
പിഎം സൂര്യഘർ പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി ഭവനങ്ങളുടെ മേൽക്കൂരയിൽ സോളാർ പ്ലാന്റ് സജ്ജമാക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം.
കുടുംബങ്ങൾ വൈദ്യുതി ചാർജ് ഇനത്തിൽ നൽകുന്ന തുക കുറയ്ക്കാനും രാജ്യത്തിന്റെ ഊർജ സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.