
ആലപ്പുഴ: വർഷങ്ങളോളം പരിചരണമില്ലാതെ, ഏറെക്കുറെ ഉപേക്ഷിച്ച നിലയിലായിരുന്ന വേമ്പനാട് തടാകത്തിലെ മനോഹര ദ്വീപായ പാതിരാമണലിന് പുതുജീവൻ. ദ്വീപിലെ സമ്പന്നമായ ജീവജാല വൈവിധ്യങ്ങൾ സംരക്ഷിച്ചു കൊണ്ട് പാതിരാമണലിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് മുഹമ്മ പഞ്ചായത്ത് തുടക്കം കുറിച്ചു. വൈദ്യുതി സൗകര്യമില്ലായ്മയായിരുന്നു വിനോദസഞ്ചാര വികസനത്തിന് നേരിട്ടിരുന്ന പ്രധാന തടസ്സം. 10 ലക്ഷം രൂപ ചെലവിൽ സൗരോർജ പ്ലാന്റ് സ്ഥാപിച്ചതോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജി(അനർട്ട്)യുടെ പിന്തുണയോടെ ബാറ്ററി അധിഷ്ഠിത സൗരോർജ സംവിധാനം സ്ഥാപിച്ചു. സൗര വിളക്കുകൾ, ശൗചാലയങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കഫറ്റീരിയകൾ എന്നിവ ഒരുക്കിയതോടെ ദ്വീപിൽ രാത്രി സമയത്തും എത്തിച്ചേരാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കി.
ദ്വീപിന്റെ സുരക്ഷയ്ക്ക് 24 മണിക്കൂറും മൂന്ന് സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കഫറ്റീരിയയുടെ പ്രവർത്തനം കുടുബശ്രീ അംഗങ്ങളും ശുചീകരണ പ്രവർത്തനം ഹരിതകർമ സേനയും കൈകാര്യം ചെയ്യുന്നു. സന്ദർശകർക്കിത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ വർഷം ഇതുവരെ ഏകദേശം 35,000 വിനോദസഞ്ചാരികളാണ് ദ്വീപിലെത്തിയത്. ഓരോ സന്ദർശകനിൽ നിന്നും 50 രൂപ വീതം ഈടാക്കിയ പ്രവേശന ടിക്കറ്റിലൂടെ 2.25 ലക്ഷം രൂപ വരുമാനം ലഭിച്ചു. സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ രണ്ട് ക്രൂയിസ് സർവീസുകളായ വേഗയും സി-കുട്ടനാടും ദ്വീപിലെ സന്ദർശക ശ്രദ്ധ വർധിപ്പിച്ച പ്രധാന ഘടകങ്ങളാണ്. കൂടാതെ കായിപ്പുറം, മുഹമ്മ ജെട്ടികളിൽ നിന്ന് സ്വകാര്യ ബോട്ടുകളും സ്പീഡ്ബോട്ടുകളും സർവീസ് നടത്തുന്നുണ്ട്.
വേമ്പനാട് തടാക മേഖലയിൽ കഴിഞ്ഞ ചില വർഷങ്ങളായി വിനോദസഞ്ചാരം സ്ഥിരമായ വളർച്ച രേഖപ്പെടുത്തി വരികയാണ്. ആലപ്പുഴ ജില്ലയിൽ മാത്രം പ്രതിവർഷം 20 മുതൽ 25% വരെയാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. പാതിരാമണൽ ദ്വീപിന്റെ വികസനം സംസ്ഥാന വിനോദസഞ്ചാര മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതോടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതി സൗഹൃദ ഇടപെടലുകളും മുന്നോട്ട് പോകുന്നു. റാംസർ അംഗീകൃത വേമ്പനാട് തടാകത്തിന്റെ ജൈവവൈവിധ്യ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നത്. ഭാവിയിൽ സന്ദർശകരുടെ ഉയർന്ന വരവ് നിയന്ത്രിത രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ജല ഗതാഗത സേവനങ്ങളുടെ ശക്തീകരണം, ഇക്കോ–ട്രെയിലുകൾ, പക്ഷി നിരീക്ഷണ പാതകൾ, വിവര– വ്യാഖ്യാന കേന്ദ്രം തുടങ്ങിയ പദ്ധതികൾ രൂപീകരിക്കപ്പെടുന്നു. ആലപ്പുഴയുടെ ഉൾനാടൻ ജല ഗതാഗത വിനോദസഞ്ചാര വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്ന കേന്ദ്രമായി പാതിരാമണൽ വേഗത്തിൽ ഉയർന്ന് വരുമെന്നും സംസ്ഥാന വകുപ്പുകളുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ ദ്വീപ് ഭാവിയിൽ കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.






