
ന്യൂഡൽഹി: 2019 മുതൽ 2025 വരെയുള്ള കഴിഞ്ഞ 6 സാമ്പത്തിക വർഷങ്ങളിലായി ഏതാണ്ട് 12,000 ട്രില്യൺ രൂപയുടെ, 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ രാജ്യത്ത് നടന്നുവെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ.
ചെറുകിട പട്ടണങ്ങളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ സ്വീകാര്യതയിൽ വർദ്ധനവ് ഉണ്ടായതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഡിജിറ്റലൈസേഷൻ രാജ്യത്ത് കറൻസികളെ ആശ്രയിക്കുന്നത് കുറച്ചുവെന്നും, എന്നാൽ വിനിമയം കുറേക്കൂടി സുതാര്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഫിൻടെക്കുകൾ, ബാങ്കുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുമായി കേന്ദ്ര സർക്കാർ ഒരുമിച്ച് പ്രവർത്തിച്ചു വരുന്നുവെന്നും ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പറഞ്ഞു.
അതിനിടെ, ഓഗസ്റ്റ് മുതൽ യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്.
ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ.