
പാരീസ്: ലോകമെമ്പാടുമുള്ള എണ്ണവിതരണ ശൃംഖല നേരിടുന്ന തടസങ്ങൾ പരിഹരിക്കാൻ മാസങ്ങൾ എടുത്തേക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ)യുടെ മുന്നറിയിപ്പ്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗതതടസവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. എണ്ണ ശുദ്ധീകരണ ശാലകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും വിതരണശൃംഖലയിലെ തടസങ്ങൾ നീക്കുന്നതിനും സാങ്കേതികമായി വലിയ വെല്ലുവിളികളാണ് നിലവിലുള്ളത്.
ചില പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങാൻ ആറുമാസം മതിയാകുമെങ്കിലും മറ്റു ചിലയിടങ്ങളിൽ ഇതു നീണ്ടുപോയേക്കാം. വിപണിയിലെ എണ്ണയുടെ ലഭ്യത കുറയുന്നത് വരുംമാസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് ഐഇഎ മേധാവി ഡോ. ഫാത്തിക് ബിറോൾ വ്യക്തമാക്കി.
എണ്ണ ഉത്പാദക രാജ്യങ്ങൾ തങ്ങളുടെ ഉത്പാദനം കുറച്ചതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ ഈ സാഹചര്യം കാരണമാകുന്നു.
പ്രതിസന്ധി മറികടക്കാൻ ഐഇഎ അംഗരാജ്യങ്ങൾ തങ്ങളുടെ കരുതൽ ശേഖരത്തിൽനിന്ന് വൻതോതിൽ എണ്ണവിപണിയിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനൽകലാണ് ഇപ്പോൾ നടക്കുന്നത്. എന്നിരുന്നാലും വിതരണത്തിലെ സ്വാഭാവികമായ ഒഴുക്ക് തിരികെ കൊണ്ടുവരാൻ സമയമെടുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് അറ്റ് ഹോം നിർദേശങ്ങൾ ഐഇഎ മുന്നോട്ടുവച്ചിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ നിക്ഷേപകരെയും വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിച്ചാൽ മാത്രമേ എണ്ണവിപണിയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റം പ്രതീക്ഷിക്കാനാകൂ.
കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷ ഉറപ്പാക്കുന്നതുവരെ കമ്പനികൾ എണ്ണനീക്കത്തിന് മടിക്കുന്നു. ഇത് വിതരണശൃംഖലയെ കൂടുതൽ ദുർബലമാക്കുന്നു.






