
മുംബൈ: യു.എസിന്റെ ഉയർന്ന തീരുവ പ്രാബല്യത്തിലാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നു. ട്രംപിന്റെ കടുത്ത നിലപാടുകള്‍ക്കുള്ള ചെറിയ വിട്ടുവീഴ്ചയുടെ ഭാഗമായാകാം ഈ നീക്കമെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, റഷ്യയില്‍നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നതിന്റെ സൂചന കൂടിയാണിത്.
റിലയൻസ് ഇൻഡസ്ട്രീസ് ഉള്‍പ്പടെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ കമ്ബനികള്‍ ഒക്ടോബർ മുതലുള്ള കയറ്റുമതിക്കായി പ്രതിദിനം 14 ലക്ഷം ബാരല്‍വരെ വാങ്ങിയേക്കാമെന്നാണ് റിപ്പോർട്ടുകള്‍. ജൂണില്‍ പ്രതിദിനം 18 ലക്ഷം ബാരലായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.
ഇന്ത്യ ട്രംപുമായി വ്യാപാര കരാറില്‍ എത്തുകയും റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടുകളിന്മേലുള്ള സമ്മർദം ലഘൂകരിക്കുകയും ചെയ്താല്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ മാറ്റംവന്നേക്കാമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
റിലയൻസ്, നയാര എനർജി ലിമിറ്റഡ്, പൊതുമേഖലയിലെ ഇന്ത്യൻ ഓയില്‍ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്ബനികളും പെട്രോളിയം മന്ത്രാലയവും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കസാറ്റ്കിൻ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് റഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതിയുടെ 37 ശതമാനവും നിലവില്‍ ഇന്ത്യയിലേയ്ക്കാണ്. 2022ന് മുമ്പ് നാമമാത്രമായിരുന്നു ഇറക്കുമതി.