
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് യുദ്ധസമയത്ത് എണ്ണ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് വിറ്റതിലൂടെ വന്‍ നഷ്ടം നേരിട്ടുവെന്ന അവകാശവാദവുമായി എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍. ഇതുമൂലം സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 75,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് എണ്ണകമ്പനികളുടെ അവകാശവാദം.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നീ എണ്ണകമ്പനികളാണ് സര്‍ക്കാറിന് മുമ്പാകെ എത്തിയിരിക്കുന്നത്.
ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിന് ശേഷം നഷ്ടത്തിലാണ് എണ്ണവില്‍ക്കുന്നതെന്നാണ് കമ്പനികളുടെ അവകാശവാദം. എന്നാല്‍, രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില 71 ഡോളറായപ്പോഴും എണ്ണകമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചിരുന്നില്ല. വീണ്ടും ഇറാനില്‍ യുദ്ധം തുടങ്ങുന്ന സാഹചര്യത്തിലാണ് വീണ്ടും സഹായിക്കണമെന്ന ആവശ്യവുമായി കമ്പനികള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.
എണ്ണകമ്പനികളുടെ ആവശ്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കാബിനറ്റ് കൂടി തീരുമാനമെടുത്താല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാകു.
നിലവില്‍ പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ 10 രൂപയുടെ തീരുവയിളവ് നല്‍കുന്നുണ്ട്. ഇതിന് പുറമേ എണ്ണക്കമ്പനികള്‍ക്ക് കൂടി പണം നല്‍കിയാല്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
അതേസമയം, എണ്ണവില രാജ്യാന്തര വിപണിയില്‍ ഉയരുകയാണെങ്കില്‍ ഇന്ത്യയില്‍ വീണ്ടും പെട്രോള്‍-ഡീസല്‍ വില ഉയരാന്‍ തന്നെയാണ് സാധ്യത. വില കുറഞ്ഞാലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധ്യതയില്ല.






