
മുംബൈ: നിക്ഷേപകര്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്കു വേണ്ട നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ നടത്തുന്നതിനുള്ള നടപടികള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരുടെ പങ്കാളിത്തം ക്ഷണിച്ച് എന്‍എസ്‌ഇ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി കമ്പനിയുടെ കൈവശമുള്ള 4-4.5 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല.
ലിസ്റ്റ് ചെയ്യാത്ത ഓഹരികളുടെ വിപണിയിലെ വില അനുസരിച്ച് ഐപിഒ വഴി 22,700 കോടി രൂപയായിരിക്കും എന്‍എസ്‌ഇ സമാഹരിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. ജനുവരി അവസാനമാണ് എന്‍എസ്‌ഇയുടെ ഐപിഒയ്‌ക്ക് സെബി എന്‍ഒസി നല്‍കിയത്.
ഐപിഒ നടത്തുന്നതിന് എട്ട്-ഒന്‍പത് മാസം എടുത്തേക്കും. കുറെ വര്‍ഷങ്ങളായി ഐപിഒയ്‌ക്ക് അനുമതി ലഭിക്കാന്‍ എന്‍എസ്‌ഇ ശ്രമിച്ചു വരികയാണ്. എന്നാല്‍ എന്‍എസ്‌ഇയുടെ ഭാഗത്തു നിന്നുണ്ടായ ചില വീഴ്‌ചകള്‍ ചൂണ്ടികാട്ടി സെബി അനുമതി നിഷേധിക്കുകയായിരുന്നു.
എന്‍എസ്‌ഇയുടെ മുന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചട്ടലംഘനങ്ങളാണ് ഐപിഒ നടപടികളെ പ്രതികൂലമായി ബാധിച്ചത്. സെക്യൂരിറ്റീസ് കോണ്‍ട്രാക്‌ട് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ അന്വേഷണം എന്‍എസ്‌ഇ നേരിട്ടത്.
എല്ലാ ട്രേഡര്‍മാര്‍ക്കും തുല്യമായ നിലയില്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതില്‍ വീഴ്‌ച വന്നുവെന്ന് ചൂണ്ടികാട്ടി എന്‍എസ്‌ഇയ്‌ക്ക് സെബി പിഴ ചുമത്തിയിരുന്നു. ഇത് നിയമ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു. ഈ കേസ് ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ വര്‍ഷം അവസാനം ഈ പ്രശ്‌നം ഒത്തുതീര്‍ക്കുന്നതിനായി 1387 കോടി രൂപ പിഴ നല്‍കാമെന്ന് എന്‍എസ്‌ഇ സെബിയെ അറിയിച്ചു. ഇതോടെയാണ് ഐപിഒയ്‌ക്കുള്ള തടസങ്ങള്‍ നീങ്ങുന്നതിന് കളമൊരുങ്ങിയത്.






