
ന്യൂഡൽഹി: ടെലികോം കമ്പനിയായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. കമ്പനിയുടെ ലാഭം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
5ജി നെറ്റ്‌വർക്കുകളുടെ വ്യാപനത്തിലുണ്ടായ മന്ദഗതി, ടെലികോം ഉപകരണങ്ങളുടെ ഡിമാൻഡിലുണ്ടായ കുറവ്, ലാഭം മെച്ചപ്പെടുത്താനുള്ള സമ്മർദം എന്നിവയാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ എന്ന് കമ്പനി വ്യക്തമാക്കുന്നു.
ആഗോളതലത്തിലാണ് കമ്പനി പിരിച്ചുവിടലിന് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയിലും അതിന്‍റെ ആഘാതം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
നിലവിൽ ഏകദേശം 86,000 ജീവനക്കാരുള്ള നോക്കിയ, അത് 72,000 – 77,000ത്തിനും ഇടയിലായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. പിരിച്ചുവിടൽ നടപടികൾ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.






