
ന്യൂഡൽഹി: രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് മൂന്ന് വലിയ ബാങ്കുകളാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നിൽ നിതി ആയോഗ് ശുപാർശ. രണ്ടോ മൂന്നോ വലിയ ബാങ്കുകൾ മാത്രം നിലനിർത്തി ബാക്കിയുള്ള ചെറിയ ബാങ്കുകളെ വലിയ ബാങ്കുകളിൽ ലയിപ്പിക്കുകയോ സ്വകാര്യവൽക്കരിക്കുകയോ ചെയ്യണമെന്നാണ് ശുപാർശ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എന്നിവയിലെ കൂടുതൽ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ നീക്കവും സജീവമാക്കി.
നിലവിൽ, 10 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ച് 10,000 കോടി രൂപയിലധികം സമാഹരിക്കാനാണ് നീക്കം. ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ബാങ്കുകളുടെ പ്രകടനം മെച്ചപ്പെടുത്താൻ അധികൃതർ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് 27 പൊതുമേഖല ബാങ്കുകളുണ്ടായിരുന്നത് ഘട്ടംഘട്ടമായുള്ള ലയനങ്ങൾ വഴി 12 ആയി ചുരുങ്ങി. അവയെ ലയിപ്പിച്ച് മൂന്നോ നാലോ വമ്പൻ ബാങ്കുകളായി നിലനിർത്താനുള്ള ‘മെഗാ ലയന പദ്ധതി’ നടപ്പാക്കാനാണ് പുതിയ പദ്ധതി.
ആഗോള ബാങ്ക് പട്ടികയിലെ ആദ്യ 20നുള്ളിൽ ഇടംപിടിക്കുന്ന വമ്പൻ ബാങ്കുകൾ രാജ്യത്ത് നിന്ന് ഉണ്ടാകണമെന്ന നിലപാട് ഡൽഹിയിൽ നടന്ന പൊതുമേഖലാബാങ്കുകളുടെ സമ്മേളനത്തിൽ ധനമന്ത്രാലയം മുന്നോട്ടുവച്ചിരുന്നു.
നിലവിൽ ആഗോള ബാങ്കുകളുടെ പട്ടികയിൽ 43–ാം സ്ഥാനത്തുള്ള എസ്‌ബിഐ മാത്രമാണ് ഇന്ത്യയിൽ നിന്നുള്ളത്.