
ന്യൂഡൽഹി: അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന കമ്യൂട്ടഡ് പെന്‍ഷന്‍ തുകയ്ക്ക് പൂര്‍ണ്ണമായി നികുതി ഇളവ് നല്‍കുമെന്നതിനാല്‍ 2025ലെ ആദായ നികുതി ബില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റ് നിരവധി നികുതിദായകര്‍ക്കും വലിയ ആശ്വാസകരമെന്ന് വിഗദ്ധര്‍.
നേരത്തെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരല്ലാത്തവരും അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കുന്നവരുമായ നിരവധി പേരുണ്ട്.
പുതിയ ബില്ല് ഈ വ്യത്യാസം ഇല്ലാതാക്കുകയും അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും തുല്യമായ നികുതി ഇളവ് നല്‍കാനുള്ള വഴി തുറക്കുകയും ചെയ്തു.
പെന്‍ഷന്‍ പ്രതിമാസ ഗഡുക്കളായി വാങ്ങുന്നതിന് പകരം ഒറ്റത്തവണയായി വലിയ തുക വാങ്ങുന്നതിനെയാണ് കമ്യൂട്ടഡ് പെന്‍ഷന്‍ എന്ന് പറയുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, തൊഴിലുടമകള്‍ പെന്‍ഷന്‍ സ്‌കീം നടത്താത്ത, എന്നാല്‍ അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ (ഉദാഹരണത്തിന് എല്‍ഐസി പെന്‍ഷന്‍ ഫണ്ട്) സ്വയം നിക്ഷേപിച്ച സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
പ്രതിരോധ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ കമ്യൂട്ടേഷന്‍ സൗകര്യം ലഭ്യമാണ്. കൂടാതെ, അംഗീകൃത പെന്‍ഷന്‍ ഫണ്ടുകളില്‍ സംഭാവന ചെയ്യുന്നവരും ഇതിന് അര്‍ഹരാണ്.