
മുതലമട: 600 കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായതോടെ ‘മാംഗോ സിറ്റി’ക്കിതു നേട്ടത്തിന്റെ മധുരകാലം. മുതലമട മാങ്ങയ്ക്കു സീസണിൽ മികച്ച വില ലഭിച്ചതും കീടബാധ കുറവായതിനാൽ 60 ശതമാനത്തിലേറെ ഉൽപാദനമുണ്ടായതും നേട്ടത്തിനു കാരണമായി.
മുംബൈ, ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നീ പ്രധാന വിപണികൾക്കൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇത്തവണ മുതലമട മാങ്ങയ്ക്കു മികച്ച വില ലഭിച്ചു. സീസൺ പകുതിയായപ്പോൾ ഗൾഫ് രാജ്യങ്ങളിലെ മാളുകളിൽ മുതലമട അൽഫോൻസ മാങ്ങയുടെ വില കിലോഗ്രാമിന് 1350 രൂപ വരെയെത്തിയിരുന്നു.
ഡിസംബർ അവസാനം ആരംഭിച്ച് മേയ് വരെ നീളുന്ന മാമ്പഴക്കാലത്തെ സംഭരണത്തിനും വിപണനത്തിനുമായി ഇരുനൂറിലധികം സംഭരണ – വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 6 കേന്ദ്രങ്ങളിൽ 50 – 60 കോടി രൂപയുടെ വിറ്റുവരവ് ഇത്തവണയുണ്ടായി.
15 മുതൽ 25 കോടി രൂപയുടെ വരെ കച്ചവടം നടത്തിയ 15 വിപണന കേന്ദ്രങ്ങളുണ്ട്. മുപ്പതോളം കേന്ദ്രങ്ങൾ 3 കോടി രൂപ വരെയുള്ള കച്ചവടം നടത്തി.