
മുംബൈ: രാജ്യത്തെ ചെറുകിട സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കുന്നതില്‍ പ്രധാനമന്ത്രി മുദ്ര യോജന നിര്‍ണ്ണായക പങ്കുവഹിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യാതൊരുവിധ ഈടുമില്ലാതെ വായ്പകള്‍ ലഭ്യമാക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനും വികസിപ്പിക്കാനും സാധിച്ചു.
കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര മേഖലയിലെ സൂക്ഷ്മ സംരംഭങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ പദ്ധതി വലിയ വിജയമാണെന്നും രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കി.
ശിശു (50,000 വരെ), കിഷോര്‍ (5 ലക്ഷം വരെ), തരുണ്‍ (10 ലക്ഷം വരെ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വായ്പകള്‍ നല്‍കുന്നത്. കൂടാതെ, തരുണ്‍ വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്കായി 20 ലക്ഷം രൂപ വരെ ലഭിക്കുന്ന ‘തരുണ്‍ പ്ലസ്’ എന്ന പുതിയ വിഭാഗവും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2015-ല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 52 കോടിയിലധികം വായ്പകളിലായി ഏകദേശം 32 ലക്ഷം കോടി രൂപ അനുവദിച്ചതായും ഈ സാമ്പത്തിക വര്‍ഷം മാത്രം 5.5 ലക്ഷം കോടി രൂപയുടെ അധിക വായ്പകള്‍ക്ക് അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
മുദ്ര പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ഗുണഭോക്താക്കളില്‍ 68 ശതമാനവും സ്ത്രീകളാണെന്നതാണ്. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താഴെത്തട്ടിലുള്ള സാമ്പത്തിക വളര്‍ച്ചയും തൊഴിലവസര സൃഷ്ടിയും ഉറപ്പാക്കാന്‍ സാധിക്കുന്നു. സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ചെറുകിട ബിസിനസുകള്‍ക്ക് വായ്പാ ലഭ്യത ഇനിയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
പദ്ധതിയുടെ ആസ്തി ഗുണനിലവാരത്തെക്കുറിച്ച് സംസാരിക്കവെ, ശിശു വിഭാഗത്തില്‍ 12.4%, കിഷോറില്‍ 9.4%, തരുണില്‍ 7.92% എന്നിങ്ങനെയാണ് നിഷ്‌ക്രിയ ആസ്തി നിരക്കുകള്‍. വായ്പാ തിരിച്ചടവ് കാര്യക്ഷമമാക്കാനും പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കാനും ബാങ്കുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
മൊത്തത്തിലുള്ള എംഎസ്എംഇ മേഖലയിലെ നിഷ്‌ക്രയ ആസ്തി നിരക്ക് 3.6 ശതമാനമായി തുടരുന്നത് സാമ്പത്തിക മേഖലയുടെ ആരോഗ്യകരമായ സൂചനയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.






