
ന്യൂഡൽഹി: ആഗോള സാമ്പത്തികരംഗം താരിഫ് പ്രതിസന്ധി ഉൾപ്പെടെ നേരിടുന്നതിനിടെ, ഇന്ത്യയുടെ ജിഡിപി വളർച്ചാപ്രതീക്ഷ ഉയർത്തി പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി.
ഇന്ത്യയുടെ ഉപഭോക്തൃ ഡിമാൻഡാകും ജിഡിപി വളർച്ചയ്ക്ക് നേതൃത്വം കൊടുക്കുകയെന്നും കേന്ദ്രസർക്കാരിന്റെ പരിഷ്കാര നയങ്ങൾ ആഭ്യന്തര ഉപഭോഗ വിപണിക്കും സാമ്പത്തിക വളർച്ചയ്ക്കും കരുത്താകുമെന്നും മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു.
ലോകം സമ്പദ്ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യയെ കരുത്തോടെ പിടിച്ചുനിർത്തുക ഉപഭോക്തൃവിപണിയുടെ വളർച്ചയായിരിക്കുമെന്നും മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാട്ടി.
നടപ്പു സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം നേരത്തേ വിലയിരുത്തിയ 6.1 ശതമാനത്തിൽ നിന്ന് 6.2 ശതമാനത്തിലേക്കാണ് മോർഗൻ സ്റ്റാൻലി ഉയർത്തിയത്. 2026-27ലെ പ്രതീക്ഷ 6.3ൽ നിന്ന് 6.5 ശതമാനമായും ഉയർത്തി.
താരിഫ് വിഷയത്തിൽ യുഎസ്-ചൈന തർക്കം അയയുന്നതും ഇന്ത്യയിൽ അടിസ്ഥാന പലിശനിരക്കുകൾ കുറയുന്നതും ജിഡിപി വളർച്ചയ്ക്ക് വലിയ കരുത്താകും. അടിസ്ഥാന സമ്പദ്മേഖലകൾ സുരക്ഷിതതലത്തിൽ തുടരുന്നതും നേട്ടമാകും.
ഇന്ത്യയിൽ ഗ്രാമീണ ഉപഭോഗം ഇപ്പോഴേ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, നഗരമേഖലകളിലെ ഉപഭോഗം ഉയരുകയുമാണ്. പൊതുചെലവുകളും കുടുംബങ്ങളുടെ ചെലവുകളും കൂടുന്നത് ഉപഭോക്തൃവിപണിക്ക് ഉഷാറാകും. സ്വകാര്യ കോർപ്പറേറ്റ് മൂലധനച്ചെലവുകളും പടിപടിയായി വളരുന്നുണ്ട്.
ഇന്ത്യയിൽ പണപ്പെരുപ്പം നടപ്പുവർഷം റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിനുള്ളിൽ തന്നെ തുടരും. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 4.1 ശതമാനം.
പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും നിയന്ത്രണ വിധേയമാകുന്നതും ഇന്ത്യക്ക് നേട്ടമാകുമെന്ന് മോർഗൻ സ്റ്റാൻലി അഭിപ്രായപ്പെട്ടു. അതേസമയം, നടപ്പുവർഷം റിസർവ് ബാങ്ക് ഇന്ത്യക്ക് പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചനിരക്ക് 6.5 ശതമാനമാണ്.