
ഈ കഥാപാത്രങ്ങളില്‍ എവിടെയോ നമ്മള്‍ നമ്മളെത്തന്നെയൊ നമ്മുടെ ചുറ്റുവട്ടത്തുള്ളവരെയൊ കാണുന്നു
കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് മലയാളത്തില്‍ ഒരു പകരക്കാരനില്ല. അത് മോഹന്‍ലാല്‍ മാത്രം. മൂന്നര പതിറ്റാണ്ടായി അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും മലയാളിയുടെ മനസ്സില്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ ചേക്കേറി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തുമ്പോള്‍ ആര്‍ക്കും അതില്‍ തെല്ലു പോലും അതിശയം ഇല്ല. പത്മഭൂഷണും രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കി. 200 കോടി ക്ലബ്ബില്‍ രണ്ട് ചിത്രങ്ങള്‍. ക്രിക്കറ്റില്‍ സച്ചിനെന്ന പോലെ സിനിമയില്‍ മോഹന്‍ലാലിന് മാത്രം സ്വന്തമായ റെക്കോര്‍ഡുകള്‍ ഏറെ.
മോഹന്‍ലാലിന്റെ അഭിനയ ശൈലി വെറുമൊരു പ്രകടനമല്ല; അത് മലയാള സിനിമയുടെ ഗതി മാറ്റിയെഴുതിയ ഒരു സാംസ്‌കാരിക ഇടപെടലാണ്. 1980-കളില്‍ ഒരു യുവതാരമായി വന്ന അദ്ദേഹം കാലക്രമേണ മലയാള സിനിമയുടെ ഭാഷയെയും വ്യാകരണത്തെത്തന്നെയും ഉടച്ചുവാര്‍ത്തു. ‘കിരീടം’ എന്ന ചിത്രത്തിലെ സേതുമാധവന്റെ നിസ്സഹായത കണ്ട് കേരളം തേങ്ങി. ‘ഭരതം’ കണ്ടവര്‍ സംഗീതത്തിന്റെ സാന്ദ്രത അനുഭവിച്ചു. ‘മണിച്ചിത്രത്താഴി’ലെ ഡോക്ടര്‍ സണ്ണിയുടെ കുസൃതിയും ‘സ്ഫടിക’ത്തിലെ ആടുതോമയുടെ വീറും, ‘ദൃശ്യ’ത്തിലെ ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മ ബുദ്ധിയും ആവോളം ആസ്വദിച്ചു. നാടോടിക്കാറ്റും കിലുക്കവും തേന്‍മാവിന്‍ കൊമ്പത്തും തിരികൊളുത്തിയ ചിരി ഇന്നും പൊട്ടിത്തീര്‍ന്നിട്ടില്ല.
ഈ കഥാപാത്രങ്ങളില്‍ എവിടെയോ നമ്മള്‍ നമ്മളെത്തന്നെയൊ നമ്മുടെ ചുറ്റുവട്ടത്തുള്ളവരെയൊ കണ്ടു. അതുകൊണ്ടാണവ അനശ്വരമായത്.
ബിഗ് സ്‌ക്രീനിന് അപ്പുറവും മോഹന്‍ലാല്‍ ജനങ്ങളോട് പുലര്‍ത്തുന്ന അടുപ്പം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ലാളിത്യവും, നാട്യമില്ലാത്ത ഇടപെടലും, ജീവിതത്തോടുള്ള സമീപനവും എക്കാലവും ഒരു സാധാരണ മലയാളിയുടെതുപോലെ . ‘ലാലേട്ടന്‍’ എന്ന സ്‌നേഹവിളി അതില്‍ നിന്ന് സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്നൊരു നാടന്‍ പ്രയോഗമാണ്. കലാമൂല്യവും ജനപ്രീതിയും ഒരുപോലെ സമ്മേളിച്ച ഇത്രയും ക്ലാസ് സിനിമകള്‍ മോഹന്‍ലാലിനല്ലാതെ മറ്റൊരു മലയാളി അഭിനേതാവിനും അവകാശപ്പെടാനില്ല.






