
ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസിനുപിന്നാലെ വന്ദേ സാധാരൺ തീവണ്ടികൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ നോൺ എ.സി. ട്രെയിനാണ് തുടങ്ങുന്നത്.
സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ്, സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്തിയാണ് പുതിയ വണ്ടി നിർമിക്കുക.
വന്ദേഭാരത് എക്സ്പ്രസിനു സമാനമായ സൗകര്യങ്ങൾ പുതിയ വണ്ടിയിലുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവയ്ക്ക് രണ്ടുവശത്തും ലോക്കോമോട്ടീവ് എൻജിനുകൾ ഉണ്ടായിരിക്കും. അതിനാൽ, ടേൺ എറൗണ്ട് സമയം ലാഭിക്കാൻ സാധിക്കും.
ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, എട്ട് സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകൾ, 12 സെക്കൻഡ് ക്ലാസ് 3-ടയർ സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും. എല്ലാ കോച്ചുകളും നോൺ എ.സി. ആയിരിക്കും.
ഈ വർഷം അവസാനത്തോടെ പുതിയ വണ്ടിയുടെ ആദ്യരൂപം പുറത്തിറക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിന്റെ പ്രവൃത്തി കൊൽക്കത്തയിലെ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സിൽ (സി.എൽ.ഡബ്ല്യു.) പുരോഗമിക്കുകയാണ്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) കോച്ചുകളുടെ നിർമാണം.