
മുംബൈ: സേവിങ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴയായി ഈടാക്കുന്നതായി റിപ്പോർട്ട്. 2022-23 മുതൽ 2024-25 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലായി 8092.83 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾ സമാഹരിച്ചത്. എന്നാൽ, ഈ പിഴത്തുക എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി.
ഓരോ ബാങ്കിനും പിഴ ഈടാക്കുന്ന കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാമെങ്കിലും, പല ബാങ്കുകളും നിലവിൽ ഇത്തരം ചാർജുകൾ ഒഴിവാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈടാക്കുന്ന പിഴത്തുക ബാങ്കുകളുടെ ആകെ വരുമാനത്തിന്റെ 0.23 ശതമാനം മാത്രമാണെന്നും സേവനങ്ങൾ നൽകുന്നതിനുണ്ടാകുന്ന ചെലവ് നികത്താനാണ് ഇത് ഉപയോഗിക്കുന്നതെന്നും ധനമന്ത്രാലയം വിശദീകരിക്കുന്നു.
മിനിമം ബാലൻസ് നിബന്ധന എല്ലാവർക്കും ബാധകമല്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ജൻ ധൻ യോജന, ബേസിക് സേവിങ്‌സ് അക്കൗണ്ടുകൾ ഉൾപ്പെടെ രാജ്യത്തെ ഏകദേശം 72 കോടി അക്കൗണ്ടുകളെ പിഴ ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലാഭമുണ്ടാക്കുക എന്നതിലുപരി ബാങ്കിങ് അച്ചടക്കം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സർക്കാർ വാദിക്കുന്നു.
ഉപഭോക്തൃ സൗഹൃദ നടപടികളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ ഇതിനോടകം തന്നെ മിനിമം ബാലൻസ് പിഴ പിൻവലിച്ചിട്ടുണ്ട്. 2025-ഓടെ ഒമ്പത് പൊതുമേഖലാ ബാങ്കുകൾ കൂടി ഈ പാത സ്വീകരിച്ചു.
പിഴ ഈടാക്കുന്നതിന് മുൻപ് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർബന്ധമായും എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ മുന്നറിയിപ്പ് നൽകണമെന്ന് റിസർവ് ബാങ്ക് (RBI) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ബാലൻസ് പുനഃസ്ഥാപിക്കാൻ നിശ്ചിത സമയം അനുവദിച്ചതിന് ശേഷം മാത്രമേ അക്കൗണ്ട് ഉടമയിൽ നിന്ന് തുക ഈടാക്കാൻ പാടുള്ളൂ എന്നും സർക്കാർ വ്യക്തമാക്കി.






