റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടുഎം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്

ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ; 2031-ഓടെ 10,000 കോടി വിറ്റുവരവ്

  • ‘കേരള റീട്ടെയിൽ കോൺക്ലേവ്’ ഉദ്ഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം

കൊച്ചി: കേരളത്തിന്റെ ശക്തമായ ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദ്ദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും 2030-31 സാമ്പത്തിക വർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവ് കൈവരിക്കാൻ ലക്ഷ്യമിട്ട് മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ).

കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സി.സി.സി.ഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ‘കേരള റീട്ടെയിൽ കോൺക്ലേവ്’ ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയതാണ് ഇക്കാര്യം.

കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ടെന്ന് കെ.എസ്. മണി ചൂണ്ടിക്കാട്ടി. പാൽ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളത്തിനെങ്കിലും, സംസ്ഥാനത്തെ പാലിന്റെ ആവശ്യകതയുടെ പകുതിയോളം ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് പരിഹരിക്കുന്നത്. ഇത് ഈ മേഖലയിൽ വിപുലീകരണത്തിനും വലിയ തോതിലുള്ള നിക്ഷേപങ്ങൾക്കും അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലിന്റെ വില്പനവിലയുടെ 83 ശതമാനത്തോളം തുകയും ക്ഷീരകർഷകർക്ക് നേരിട്ട് ലഭ്യമാക്കുന്ന കർഷക കേന്ദ്രീകൃത ബിസിനസ്സ് മാതൃകയാണ് മിൽമയുടേത്.

ആഗോള വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനായി ലുലു ഗ്രൂപ്പുമായി മിൽമ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിപണി വിപുലീകരിക്കാനും മിൽമ പദ്ധതിയിടുന്നുണ്ടെന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.

അൽറ്റാസിറ്റ് ഗ്ലോബൽ സ്ഥാപകനും സി.ഇ.ഒയുമായ സുധീർ രാജ രവീന്ദ്രൻ, അസോസിയേറ്റ് പാർട്ണർ അഡ്വ. മഞ്ജു അമ്മനാഥ്, കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് വിനോദിനി സുകുമാർ, വൈസ് പ്രസിഡന്റ് ബിബു ബി. പുന്നൂരാൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.

കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യൻ ഉപഭോക്തൃ സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റൽ പരിണാമം’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ കേരളത്തിലെ റീട്ടെയിൽ മേഖലയുടെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെക്കുറിച്ച് വിദഗ്ധർ വിലയിരുത്തി.

കേരളത്തിലെ റീട്ടെയിൽ വിപണിയുടെ വാർഷിക മൂല്യം 3.5 ലക്ഷം കോടി മുതൽ 4.5 ലക്ഷം കോടി രൂപ വരെയാണെന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. സംഘടിത റീട്ടെയിൽ മേഖലയുടെ വ്യാപനം, ഡിജിറ്റൽ പേയ്മെന്റുകൾ, ഫ്രോസൺ-കൺവീനിയൻസ് ഫുഡുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം, അനുഭവവേദ്യമായ റീട്ടെയിൽ ഫോർമാറ്റുകൾ, ടയർ-2, ടയർ-3 വിപണികളുടെ വളർച്ച, പരിസ്ഥിതി സൗഹൃദ-ആരോഗ്യ ഉൽപ്പന്നങ്ങളോടുള്ള താല്പര്യം, പ്രൈവറ്റ് ലേബൽ ബ്രാൻഡുകളുടെ കടന്നുവരവ് എന്നിവയാണ് ഈ മേഖലയിലെ പ്രധാന ട്രെൻഡുകൾ.

മൈ ഡിസൈനേഷൻ സി.ഇ.ഒയും സഹസ്ഥാപകനുമായ സ്വരൂപ് കൃഷ്ണൻ, കപ്പോ ഫുഡ് ഇന്ത്യ സി.ഇ.ഒ ജോസ് അലക്സ്, വി.എൻ.ജി ഫുഡ്സ് മാനേജിംഗ് ഡയറക്ടർ ശ്രീനാഥ് വിഷ്ണു, സി.ജി.എച്ച് എർത്ത് സി.ഇ.ഒ മൈക്കൽ ഡൊമിനിക് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

X
Top