ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

കർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

ബെംഗളൂരു: യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ ഒരുവിഭാഗം വ്യാപാരികൾ. നിലവിൽ കറൻസി മാത്രമാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്. കർണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് യുപിഐ ബഹിഷ്കരണം. പലരും കടകളിൽ‌ ‘യുപിഐ ഇല്ല’ എന്ന ബോർഡുകൾ സ്ഥാപിച്ചു.

ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണമെന്നാണ് ചട്ടം. നിരവധി വ്യാപാരികളുടെ യുപിഐ ഇടപാടുകൾ പരിശോധിച്ചപ്പോൾ വിറ്റുവരവ് ഇതിലുമധികമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം തേടി നോട്ടിസ് അയച്ചത്.

യുപിഐ സേവനദാതാക്കളിൽ നിന്ന് 2021-22 മുതൽ 2024-25 വരെയുള്ള ഇടപാടുകണക്കുകളാണ് വാണിജ്യനികുതി വകുപ്പ് ശേഖരിച്ചത്. വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, നിരവധി നിത്യോപയോഗ വസ്തുക്കൾക്ക് ജിഎസ്ടി ബാധകമല്ലെന്നും അത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവരെ യുപിഐ ഇടപാടുമാത്രം വിലയിരുത്തി ജിഎസ്ടി റജിസ്ട്രേഷനെടുക്കാനും നികുതിയടയ്ക്കാനും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ഈ മാസം 25ന് കർണാടകയിൽ ബന്ദ് ആചരിക്കാനും വ്യാപാരികളുടെ ആഹ്വാനമുണ്ട്. നോട്ടിസ് അയച്ച നടപടി പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ, വിശദീകരണം തേടുക മാത്രമാണ് ചെയ്യുന്നതെന്നും നികുതി അടയ്ക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് വാണിജ്യനികുതി വകുപ്പിന്റെ പ്രതികരണം.

നോട്ടിസ് ലഭിക്കാത്ത കച്ചവടക്കാർ പോലും യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാടുകൾ ബഹിഷ്കരിച്ചുതുടങ്ങിയത് ഡിജിറ്റൽ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബെംഗളൂരു പോലുള്ള നഗരങ്ങളിൽ ഡിജിറ്റൽ പണമിടപാട് വ്യാപകമായിരിക്കേയാണ് പൊടുന്നനേയുള്ള ബഹിഷ്കരണമെന്നത് വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കർണാടകയുടെ ചുവടുപിടിച്ച് ആന്ധ്രപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ നികുതി വകുപ്പുകളും വ്യാപാരികളുടെ യുപിഐ ഇടപാടുവിവരങ്ങൾ തേടിയെന്നും റിപ്പോർട്ടുകളുണ്ട്.

യുപിഐ സ്വീകരിക്കുന്നത് നിർത്തിയത് പലരുടെയും കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം മർച്ചന്റ് പേയ്മെന്റ് യുപിഐ ഇടപാടുകൾ നടക്കുന്നത് കർണാടകയിലാണ്.

ജൂണിൽ ഇന്ത്യയിലാകെ 1,839.5 കോടി ഇടപാടുകളിലായി 24.03 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടന്നിരുന്നു.

X
Top