
ആലപ്പുഴ: സമുദ്രോത്പന്നങ്ങളുള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയിലൂടെ റെക്കാഡിട്ട ചേർത്തലയിലെ മെഗാ ഫുഡ് പാർക്കില്‍ സംരംഭക താത്പര്യമേറുന്നു. നിലവില്‍ 65 ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങള്‍ പാർക്കില്‍ സ്ഥലമെടുത്തു.
സംരംഭകരുടെ അന്വേഷണം ഏറിയതോടെ പുതുതായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് വ്യവസായ വികസന കോർപ്പറേഷൻ.
2017ലാണ് ചേർത്തലയിലെ പള്ളിപ്പുറത്ത് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഇൻഡസ്ട്രിയല്‍ പാർക്ക് ആരംഭിച്ചത്. 2022-23 കാലത്താണ് ഇതോടനുബന്ധിച്ച് ഫുഡ് പാർക്ക് ആരംഭിച്ചത്. അര ഏക്കർ മുതല്‍ എട്ടേക്കർവരെ സ്ഥലം സെന്റിന് 1,37,000 രൂപയ്ക്ക് 30 വർഷം വരെ പാട്ടത്തിന് നല്‍കിയായിരുന്നു തുടക്കം.
കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ 128 കോടി രൂപ ചെലവില്‍ നിർമ്മിച്ച ഫുഡ് പാർക്കിന് 72 കോടി സംസ്ഥാന സർക്കാരും 50 കോടി രൂപ കേന്ദ്ര സർക്കാരുമാണ് മുതല്‍ മുടക്കിയത്. ആറുകോടി രൂപ വായ്പയിലൂടെ കണ്ടെത്തി.
പാട്ടത്തുക കൂടി, കരാർ കാലാവധിയും
ആവശ്യക്കാർ ഏറുകയും സ്ഥലവും സൗകര്യങ്ങളും സജ്ജമാക്കുന്നതിന്റെ ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ പാട്ടത്തുക 1,55,000 രൂപയായി ഉയർത്തി, കരാർ കാലാവധി 60 വർഷമാക്കി.
റോഡും വൈദ്യുതിയും വെള്ളമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും വ്യവസായ വികസന കോർപ്പറേഷൻ സജ്ജമാക്കിയതോടെ അരൂർ, ചന്തിരൂർ മേഖലയിലെ സമുദ്രോത്‌പ്പന്ന സ്ഥാപനങ്ങള്‍ പ്രവർത്തനം ഫുഡ് പാർക്കിലേക്ക് മാറ്റി. ഗോഡൗണ്‍, കോള്‍ഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിംഗ് സെന്റർ, പാർക്കിംഗ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പാർക്കില്‍ ലഭ്യമാണ്.
ഒറ്റവർഷം, ഒരുപാട് നേട്ടം
84 ഏക്കറിലാണ് മെഗാ ഫുഡ് പാർക്ക് പ്രവർത്തിക്കുന്നത്
3500 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നു
കഴിഞ്ഞ ഒരുവർഷത്തിനുള്ളില്‍ 1200 കോടി രൂപയുടെ നിക്ഷേപം
25 ഓളം അപേക്ഷകർക്ക് പുതുതായി സ്ഥലം കണ്ടെത്തണം
ഒരു വർഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ 1342.72 കോടിയുടെ നിക്ഷേപവും 58,397 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.