
മുംബൈ: ഇന്ത്യയുടെ ഫോസിൽ ഇതര ഇന്ധന അധിഷ്ഠിത ഊർജ ശേഷി 217.62 ജിഗാവാട്ടിലെത്തി. 2025 ജനുവരി 20 വരെയുളള കണക്കാണിത്.
2030 ഓടെ രാജ്യത്തിന്റെ പുനരുപയോഗ ഊർജ ശേഷി 500 ജിഗാവാട്ടില്‍ എത്തിക്കാനുളള തീവ്ര ശ്രമങ്ങളിലാണ് അധികൃതര്‍.
സൗരോർജത്തില്‍ നിന്ന് 24.5 ജിഗാവാട്ടും കാറ്റിൽ നിന്ന് 3.4 ജിഗാവാട്ടും റെക്കോർഡ് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം കൂട്ടിച്ചേര്‍ത്തത്.
പുനരുപയോഗ ഊർജ ശേഷിയില്‍ സൗരോർജം ആധിപത്യം തുടരുകയാണ്. മൊത്തം സ്ഥാപിത ശേഷിയുടെ 47 ശതമാനമാണ് ഇത്. പിഎം സൂര്യ ഘർ പദ്ധതിക്ക് കീഴില്‍ പത്ത് മാസത്തിനുള്ളിൽ 7 ലക്ഷം പുരപ്പുറ സോളാര്‍ സിസ്റ്റങ്ങളാണ് സ്ഥാപിച്ചത്.
പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗുജറാത്തിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കേരളം.
2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പുരപ്പുറ സോളാര്‍ ശേഷിയില്‍ 53 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 4.59 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കലുകളാണ് നടന്നത്.
കാറ്റിൽ നിന്ന് 3.4 ജിഗാവാട്ട് വൈദ്യുതിയാണ് കഴിഞ്ഞ വര്‍ഷം അധികമായി കൂട്ടിച്ചേര്‍ത്തത്. ഗുജറാത്ത് (1,250 മെഗാവാട്ട്), കർണാടക (1,135 മെഗാവാട്ട്), തമിഴ്നാട് (980 മെഗാവാട്ട്) എന്നീ സംസ്ഥാനങ്ങളാണ് കാറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്.
ഗ്രീൻ ഹൈഡ്രജനെ പ്രോത്സാഹിപ്പിക്കുക, സോളാർ പിവി, വിൻഡ് ടർബൈനുകൾ എന്നിവയുടെ ഗാർഹിക ഉൽപ്പാദനം വർധിപ്പിക്കുക, ഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുക തുടങ്ങിയ നടപടികള്‍ക്ക് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം (എം.എൻ.ആർ.ഇ) മികച്ച പിന്തുണയാണ് നല്‍കുന്നത്.
ഇന്ത്യയുടെ പുനരുപയോഗ ഊർജ ശേഷിയില്‍ കൂടുതൽ ശക്തമായ വിപുലീകരണം 2025 ല്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്.