
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. വിൽപ്പന ചാർട്ടിൽ മാസംതോറും മുകളിലേക്ക് കുതിക്കുന്ന മാരുതി, വാഹനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനായി പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ്.
ഇതിനായി മാരുതി സുസുക്കിയുടെ ഗുജറാത്തിലെ ഗോരജ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ പ്ലാന്റിൽ 10,189 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇ.ടി.ഓട്ടോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗുജറാത്തിലെ ഈ പ്ലാന്റിന്റെ പ്രതിവർഷ ഉത്പാദന ശേഷി 2.50 ലക്ഷം യൂണിറ്റായി ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ വലിയ നിക്ഷേപത്തിന് മാരുതി സുസുക്കി ഒരുങ്ങുന്നതെന്നാണ് റെഗുലേറ്ററി ഫയലിങ്ങിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനുള്ള പ്ലാന്റിലെ പ്രവർത്തനങ്ങൾ 2029-ഓടെ പൂർത്തിയായേക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. വിപണിയിലെ സാഹചര്യത്തിന് അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്.
ഗുരുഗ്രാം, മനേസർ, ഖർഖോദ, ഹൻസൽപൂർ എന്നീ നാല് പ്ലാന്റുകളിലായി പ്രതിവർഷം 24 ലക്ഷം യൂണിറ്റിന്റെ നിർമാണ ശേഷിയാണ് മാരുതി സുസുക്കിക്ക് ഉള്ളത്. ഇത് 26 ലക്ഷമാക്കി ഉയർത്തുന്നതിനാണ് ഗുജറാത്തിലെ പ്ലാന്റിൽ ഭീമമായ നിക്ഷേപം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം വിൽപ്പനയിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഉത്പാദനം വർധിപ്പിക്കണമെന്നും മാരുതി സുസുക്കി മുമ്പുതന്നെ അറിയിച്ചിരുന്നു.
ആഭ്യന്തര വിൽപ്പന, കയറ്റുമതി, ഒഇഎം വിതരണങ്ങൾ തുടങ്ങിവയ്ക്കുള്ള വാഹനങ്ങളായിരിക്കും ഇവിടെ നിർമിക്കുക. ആഭ്യന്തര വിപണിയിലെയും വിദേശ രാജ്യങ്ങളിലെയും ഡിമാന്റ് കണക്കിലെടുത്തായിരിക്കും ഏത് മോഡലാണ് കൂടുതൽ ഉത്പാദിപ്പിക്കുന്നത് എന്ന തീരുമാനിക്കുക.
ഫ്രോങ്‌സ്, ബലേനൊസ സ്വിഫ്റ്റ്, ഡിസയർ, എർട്ടിഗ തുടങ്ങിയ മോഡലുകളാണ് ഈ വർഷം ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.






