
ദുബായ്: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്ൽ 2025ന്റെ ആദ്യ 9 മാസക്കാലത്ത് 4.7% വളർച്ചയോടെ 6 ബില്യൻ ഡോളറിന്റെ വരുമാനം നേടി. ഏകദേശം 53,000 കോടി രൂപ.
ഇക്കഴിഞ്ഞ ത്രൈമാസത്തിൽ വരുമാനം 1,896 മില്യൻ ഡോളറാണ് (16,800 കോടി രൂപ). നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുൻപുള്ള ലാഭം അഥവാ എബിറ്റ്ഡ 5.5% ഉയർന്ന് 9-മാസക്കാലത്ത് 598 മില്യനിലെത്തി (5,300 കോടി രൂപ).
ത്രൈമാസത്തിലെ ലാഭം 7.5% ഉയർന്ന് 163 മില്യൻ ഡോളറായി (1,440 കോടി രൂപ). ഇ-കൊമേഴ്സ് വരുമാനം 32.4% വർധിച്ചു. ഭക്ഷ്യവസ്തുക്കൾ, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ എന്നിവയ്ക്ക് ലഭിച്ച മികച്ച ഡിമാൻഡാണ് വരുമാന, ലാഭവർധനയ്ക്ക് സഹായിച്ചതെന്ന് ലുലു റീട്ടെയ്ൽ വ്യക്തമാക്കി.
ഒക്ടോബറിൽ 3 സ്റ്റോറുകളാണ് പുതുതായി തുറന്നത്. നവംബറിലും ഡിസംബറിലുമായി 4 സ്റ്റോറുകൾ തുറക്കും. ഈ വർഷം ആകെ 20 പുതിയ സ്റ്റോറുകൾ തുറക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
ആകെ 260 സ്റ്റോറുകളാണ് ലുലു റീട്ടെയ്‍ലിനുള്ളത്. യുഎഇയിലാണ് ഏറ്റവും കൂടുതൽ; 112. സൗദി അറേബ്യയിൽ 62, ഒമാനിൽ 32, ഖത്തറിൽ 24, കുവൈത്തിൽ 17, ബഹ്റൈനിൽ 13 എന്നിങ്ങനെയുമാണുള്ളത്.






