
ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി ബുക്ക് ചെയ്താൽ ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്ളാറ്റ്ഫോം കമ്പനികളുടെ നിർദേശത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് നിർണായകമാകുക.
ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. കേരളം, ഡൽഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച് റിപ്പോർട്ട്.
നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലും മദ്യം വീടുകളിലേക്ക് ഡെലിവറിക്ക് അനുമതിയുണ്ട്. സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളിൽ മദ്യം ഡെലിവറി ചെയ്യുന്നത്.
പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.
കോവിഡ് സമയത്ത് മഹാരാഷ്ട്ര, ഛത്തീഗഡ്, ഝാർഖണ്ഡ്, അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ താത്കാലികമായി മദ്യം ഓൺലൈൻ വഴി വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് നിർത്തലാക്കിയിരുന്നു.
എങ്കിലും ചില പ്രാദേശിക ഓൺലൈനുകളിൽ വഴി ഇപ്പോഴും ഇവിടങ്ങളിൽ മദ്യം ലഭിക്കുന്നുണ്ടെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.