
മുംബൈ: ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഡെത്ത് ക്ലെയിമുകളിൽ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി ഇൻഷുറൻസ് ഭീമനായ എൽഐസി. മുൻ സാമ്പത്തിക വർഷത്തെ ജൂൺ പാദത്തിൽ, ഡെത്ത് ക്ലെയിമുകളുടെ തീർപ്പാക്കൽ 7,111 കോടി രൂപയായിരുന്നു, എന്നാൽ ഈ വർഷത്തെ ആദ്യ പാദത്തിൽ ഇത് 5,743 കോടി രൂപയായി കുറഞ്ഞതായി എൽഐസി ചെയർമാനായ എം ആർ കുമാർ പറഞ്ഞു.
പാൻഡെമിക്കിന് മുമ്പ് ക്ലെയിം നിരക്കുകൾ വളരെ സുസ്ഥിരമായിരുനെന്നും, കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ക്ലെയിമുകളിൽ വർധനയുണ്ടായെന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) എക്സിക്യൂട്ടീവ് ഡയറക്ടറായ ദിനേശ് പന്ത് പറഞ്ഞു. ഇത് നിലവിലെ പാദം മുതൽ കൂടുതൽ സാധാരണ നിലയിലേക്ക് മാറുന്നതായിയുള്ള സൂചനകളാണ് ഉള്ളതെന്ന് പന്ത് അഭിപ്രായപ്പെട്ടു.
ഇപ്പോൾ കൊവിഡ് വ്യാപനം കുറവാണെന്നും, അതിനാൽ ഉടൻ തന്നെ കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും പന്ത് പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ, റെക്കോർഡ് പ്രീമിയം വരുമാനത്തിന്റെ പിൻബലത്തിൽ എൽഐസിയുടെ അറ്റാദായം മുൻവർഷത്തെ 2.94 കോടിയിൽ നിന്ന് 682.88 കോടി രൂപയായി ഉയർന്നിരുന്നു.