
മുംബൈ: ‘ഗെയിം ചേഞ്ചര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ലിസ്റ്റിംഗ് നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം വരുത്തിവച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ ദിവസം ലിസ്റ്റുചെയ്യുമ്പോള്‍ 949 രൂപയായിരുന്നു കമ്പനി ഓഹരി വില. നിലവില്‍ 40 ശതമാനം കുറവിലാണ് സ്‌റ്റോക്ക് ട്രേഡ് ചെയ്യുന്നത്.
വിപണി മൂലധനത്തിലെ ചോര്‍ച്ച ഏകദേശം 2.5 ലക്ഷം കോടി രൂപ. 96.5 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വയ്ക്കുന്നത് തുടരുന്നതാണ് ഓഹരിയെ ബാധിക്കുന്നത്, വിദഗ്ധര്‍ വിലയിരുത്തുന്നു. ഫ്രീ ഫ്‌ലോട്ട് കുറവായതിനാല്‍ മികച്ച 15 കമ്പനികളില്‍ ഒന്നായിട്ടും നിഫ്റ്റിയിലോ സെന്‍സെക്‌സിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ല.
മ്യൂച്വല്‍ ഫണ്ടുകളും എഫ്‌ഐഐകളും ഓഹരിയില്‍ നിന്ന് പിന്‍വാങ്ങുകയാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ ഉടമസ്ഥാവകാശം ഡിസംബറിലെ 0.66 ശതമാനത്തില്‍ നിന്ന് 0.63 ശതമാനമായാണ് കുറഞ്ഞത്. എഫ്‌ഐഐ ഹോള്‍ഡിംഗ് 0.17 ശതമാനത്തില്‍ നിന്ന് 0.08 ശതമാനമായി കുറഞ്ഞു.
റീട്ടെയില്‍ നിക്ഷേപകര്‍ അവരുടെ ഉടമസ്ഥാവകാശം 1.92 ശതമാനത്തില്‍ നിന്ന് 2.04 ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും എണ്ണം കുറഞ്ഞു. ഐപിഒ സമയത്ത് എല്‍ഐസിക്ക്2 ലക്ഷം രൂപയില്‍ താഴെ നിക്ഷേപമുള്ള 39.89 ലക്ഷം റീട്ടെയില്‍ നിക്ഷേപകരുണ്ടായിരുന്നു. അതേസമയം മാര്‍ച്ച് പാദത്തിലിത് 33 ലക്ഷം പേരാണ്.
6.87 ലക്ഷം നിക്ഷേപകര്‍ പിന്മാറി. 2022 മെയില്‍ നടന്ന ഐപിഒയിലൂടെ എല്‍ഐസി 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. അതുവഴി 20,557 കോടി രൂപ സമാഹരിക്കാനും സര്‍ക്കാറിനായി.
തുടര്‍ന്ന് 8.62 ശതമാനം ഡിസ്‌ക്കൗണ്ടില്‍ 867.20 രൂപയില്‍ ലിസ്റ്റിംഗ് നടന്നു.949 രൂപയായിരുന്നു ഇഷ്യു വില.






