
ആഡംബരവും അതിനൊത്ത വേഗവും ഒരുമിക്കുന്ന ലംബോർഗിനിയുടെ സൂപ്പർകാറുകൾ കണ്ട് കൊതിക്കാത്ത വാഹനപ്രേമികളില്ല. എന്നാൽ, ലംബോർഗിനിയുടെ ഒരു വൈദ്യുത വാഹന (ഇ.വി.)ത്തിൽ ശബ്ദമില്ലാതെ കുതിക്കണമെങ്കിൽ കാത്തിരിപ്പ് നീളും. 2030 വരെ പ്ലഗ് ഇൻ- ഹൈബ്രിഡ് വാഹനങ്ങൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക.
പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാറുകൾ അതുകഴിഞ്ഞ് വേണമെങ്കിൽ ചിന്തിക്കാമെന്നാണ് സി.ഇ.ഒ. സ്റ്റീഫൻ വിൻകെൽമാൻ പറയുന്നത്. പെട്ടെന്ന് ഇ.വി.കളിലയ്ക്ക് മാറുന്നതിനുപകരം തങ്ങളുടെ എൻജിന്റെ കരുത്തറിയിക്കുന്ന ശബ്ദവും ഡ്രൈവിങ് അനുഭവവും നിലനിർത്തിക്കൊണ്ട്, ഘട്ടംഘട്ടമായുള്ള മാറ്റമാണ് ലംബോർഗിനി ലക്ഷ്യമിടുന്നത്.
അതിനായി പെട്രോൾ എൻജിനുകളുടെ കരുത്തും ഇലക്ട്രിക് മോട്ടോറുകളുടെ കാര്യക്ഷമതയും ഒത്തുചേരുന്ന ഹൈബ്രിഡ് മോഡലുകൾ തുടരും. ഇതിനോടകംതന്നെ പ്രധാന മോഡലുകളായ ഉറൂസ്, റെവുൽറ്റോ എന്നിവയുടെ ഹൈബ്രിഡ് പതിപ്പുകൾ ലംബോർഗിനി പുറത്തിറക്കിക്കഴിഞ്ഞു. ഭാവിയിൽ വരാനിരിക്കുന്ന മോഡലുകളും ഇതേ മട്ടിലുള്ളതാകും.
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി വികസിച്ചിട്ടില്ലാത്തതിനാൽ, ഇ.വി. മോഡലുകൾ വൈകുന്നത് ഇന്ത്യൻ വിപണിക്ക് ഗുണകരമാകുമെന്നാണ് ലംബോർഗിനിയുടെ കണക്കുകൂട്ടൽ.
ലംബോർഗിനിയുടെ ഹൈബ്രിഡ് കാറുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിക്കുമെന്നും കമ്പനി കരുതുന്നു. 2025-ൽ 111 കാറുകളാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിച്ചത്.






