
ഹൈദരാബാദ്: ലോകത്തിലെ തന്നെ അത്യാഡംബര വാഹന നിർമാതാക്കളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയാണ് ലംബോർഗിനിയുള്ളത്. പെർഫോമെൻസ് കാറുകൾ മുതൽ എസ്‌യുവി വരെയുള്ള മോഡലുകൾ ഉൾക്കൊള്ളുന്ന വാഹനനിരയിൽ ഒരു ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പ്രകടമാണ്. 2030-ഓടെ ഈ അഭാവം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതിനുള്ള സാധ്യതകൾ തള്ളിയിരിക്കുകയാണ് ലംബോർഹിനി ബ്രാന്റ് മേധാവി സ്റ്റെഫാൻ വിൻകെൽമാൻ.
ഉയർന്ന പവറും പെർഫോമെൻസുമുള്ള ആഡംബര ഇലക്ട്രിക് കാറുകൾ വാങ്ങുന്ന ഉപയോക്താക്കൾ കുറഞ്ഞ് വരുന്നുവെന്ന കമ്പനി സിഇഒയുടെ മുൻ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് 2030-ന് ശേഷം മാത്രം ഇലക്ട്രിക് വാഹനം എത്തിക്കുന്നത് പരിഗണിച്ചാൽ മതിയെന്ന് കമ്പനി തീരുമാനിച്ചിരിക്കുന്നത്. സ്റ്റെഫാൻ വിൻകെൽമാൻ ഓട്ടോകാർ യുകെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലംബോർഗിനിയുടെ ഇലക്ട്രിക് പദ്ധതിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഉയർന്ന പെർഫോമെൻസുള്ള ഇലക്ട്രിക് കാറുകളിൽ നിക്ഷേപം നടത്തുന്നത് ചിലവേറിയ ഒരു ഹോബിയാണെന്നാണ് മുമ്പ് വിൻകെൽമാൻ പറഞ്ഞിട്ടുള്ളത്. എന്നാൽ, അത് പ്രത്യേക സന്ദർഭത്തിൽ പറഞ്ഞ ഒരു കാര്യമാണെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. നിലവിലെ വിപണി സാഹചര്യങ്ങൾ അത്യാഡംബര പെർഫോമെൻസ് ഇലക്ട്രിക് കാറിന് അനുയോജ്യമായി തോന്നുന്നില്ലെന്നതാണ് വസ്തുകയെന്നാണ് അദ്ദേഹം ഓട്ടോകാർ യുകെയോട് പ്രതികരിച്ചത്.
റോൾസ് റോയിസ്, പോർഷെ തുടങ്ങിയ അത്യാഡംബര വാഹന നിർമാതാക്കളെല്ലാം ഇന്റേണൽ കംബസ്റ്റ്യൻ എൻജിനുകൾ ഒഴിവാക്കി പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ച കമ്പനികളാണ്. എന്നാൽ, അവരെല്ലാം ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ഫുൾ ഇലക്ട്രിക് കാറുകളുടെ സാധ്യത കുറഞ്ഞ വരികയാണ്.
പൂർണമായും ഇലക്ട്രിക്കിലേക്കുള്ള മാറ്റം ലംബോർഗിനിയുടെ നീക്കത്തെ പുനപരിശോധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിൻകെൽമാൻ പറഞ്ഞിരിക്കുന്നത്.






