ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ബദൽ നയ രൂപീകരണത്തിനായി ലേബർ കോൺക്ലേവ്

തിരുവനന്തപുരം: രാജ്യത്ത് നിലനിന്ന 29 തൊഴിൽ നിയമങ്ങളെ 4 തൊഴിൽ കോഡുകളാക്കി മാറ്റി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പരിഷ്‌കാരത്തിനെതിരെ തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും താത്പര്യം സംരക്ഷിക്കുന്ന ബദൽ നയം രൂപീകരിക്കാനായി ‘ലേബർ കോൺക്ലേവ് 2025’ നടത്തുന്നു. ഡിസംബർ 19 രാവിലെ  10 ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേല്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി  അറിയിച്ചു.

പഞ്ചാബ് തൊഴിൽ വകുപ്പ് മന്ത്രി തരുൺ പ്രീത് സിംഗ്, തമിഴ്‌നാട് തൊഴിൽ വകുപ്പ് മന്ത്രി സി വി ഗണേശൻ, ത്സാർഖണ്ഡ് തൊഴിൽ വകുപ്പ് മന്ത്രി  സഞ്ചയ് പ്രസാദ് യാദവ്, തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ സംസ്ഥാന മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ് എന്നിവരും പങ്കെടുക്കും. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമ-അക്കാദമിക് വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന രണ്ട് പ്രധാന ടെക്‌നിക്കൽ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും. ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങൾ എന്ന വിഷത്തിൽ നടക്കുന്ന ആദ്യ സെഷനിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷനാകും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിന്റെ തൊഴിൽ നയത്തിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളെ നേരിടാനുള്ള ബദൽ തന്ത്രങ്ങൾ എന്ന വിഷയത്തിലെ രണ്ടാമത്തെ സെഷനിൽ എളമരം കരീം അദ്ധ്യക്ഷനാകും.

പ്രൊഫ. ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തും. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, എഐടിയുസി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ തുടങ്ങിയ ദേശീയ നേതാക്കൾ ചർച്ചകളിൽ പങ്ക് ചേരും. കോൺക്ലേവിന്റെ സമാപനത്തിൽ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള നയ പ്രഖ്യാപനം നടത്തും. തൊഴിലാളി വിരുദ്ധമായ കോഡുകൾക്കെതിരെ കേരളം ഉയർത്തുന്ന ഈ പ്രതിരോധം രാജ്യത്തിന് മാതൃകയാകും. നയ പ്രഖ്യാപനത്തിന്റെ ആശയം ഉൾക്കൊള്ളുന്ന ആവശ്യങ്ങൾ അടങ്ങിയ കത്തുമായി ലേബർ കോഡുകളെ എതിർക്കുന്ന വിവിധ കേന്ദ്ര തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രിയെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

X
Top