
കൊല്ലം: കഴിഞ്ഞ സാമ്പത്തികവർഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിൻബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കൻ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിർണായകശക്തിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക, ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. നിലവില്‍, 454 ഫാമുകളും 130 വില്‍പ്പനശാലകളുമുണ്ട്. പ്രതിദിനം 58,000 കിലോ കോഴിയിറച്ചി വിപണനശാലകള്‍വഴി വില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതിവഴിയാണ്. 2024-25 സാമ്പത്തികവർഷം 105.63 കോടി രൂപയുടെ സർവകാല റെക്കോഡ് വില്‍പ്പന കേരള ചിക്കൻ നേടിയിരുന്നു.
ആവശ്യക്കാർ ഏറെയുള്ളതിനാല്‍, ഉത്പാദനം വർധിപ്പിച്ച് കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജൻസിയായി മാറാനാണ് ശ്രമം.
വിലനിർണയത്തില്‍ സുപ്രധാനശക്തിയായി മാറാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ആവശ്യാനുസരണം കോഴിയിറച്ചി ഇപ്പോള്‍ നല്‍കാൻ കഴിയുന്നില്ല. ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ് കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത്.
ഇടുക്കി, വയനാട്, കാസർകോട് ജില്ലകളില്‍ക്കൂടി അടുത്തമാസം ആദ്യംമുതല്‍ പുതിയ ഫാമുകളും വിപണനശാലകളും ആരംഭിക്കും.
കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റ, മരുന്ന് എന്നിവയും സംരംഭകർക്ക് നല്‍കുകയും കുഞ്ഞുങ്ങള്‍ പൂർണവളർച്ചയെത്തുമ്പോള്‍ തിരിച്ചെടുക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇത്തരത്തില്‍ ഫാം നടത്തിപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വൻ വർധനയാണ് ഇപ്പോഴുള്ളത്. നിലവിലെ ഫാമുകളുടെ വികസനത്തിനും കൂടുതല്‍ ചെറുകിട കർഷകരെക്കൂടി ഉള്‍പ്പെടുത്തി കോഴിവളർത്തല്‍ വിപുലമാക്കാനുമുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാകും. പാലക്കാട്ടും തളിപ്പറമ്പിലും ഉടൻ പുതിയ ഹാച്ചറികള്‍ ഉടൻ ആരംഭിക്കുന്നതോടെ പുറത്തുനിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനുമാകും.