
തിരുവനന്തപുരം: യാത്രക്കാർക്ക് വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കുപ്പി വെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി. യാത്രയുടെ ഇടവേളകളിൽ കുപ്പി വെള്ളം വാങ്ങാൻ കടകൾ തേടി യാത്രക്കാർ അലയുന്നത് പതിവാണ്. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പരിഷ്കാരം. കുപ്പി വെള്ളം മൊത്തമായി വിതരണം ചെയ്യാൻ കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. യാത്രക്കാർക്ക് ബസ്സിൽ ഭക്ഷണം എത്തിക്കുന്നതിനുള്ള പുതിയ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും വരുമാനം ലഭിക്കും.
ഉത്പാദകരിൽ നിന്നും വാങ്ങുന്ന കുപ്പി വെള്ളം കെഎസ്ആർടിസിയുടെ ലേബലിലായിരിക്കും വിതരണം ചെയ്യുക. കുപ്പി വെള്ളം സൂക്ഷിക്കാൻ ഡ്രൈവറുടെ ക്യാബിനോട് ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കും. ഡ്രൈവർമാർക്ക് വെള്ളം സൂക്ഷിക്കാൻ ബസിനുള്ളിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുമുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ ലഭ്യമാക്കും. മാലിന്യങ്ങൾ സമയാധിഷ്ഠിതമായി നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കെഎസ്ആർടിസി ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.






