
തിരുവനന്തപുരം: കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും നിയമനനിരോധനം തുടരേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി. സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഈ പരാമർശം.
25,000 സ്ഥിരം ജീവനക്കാരുള്ളത് 15,000-ത്തിലേക്ക് എത്തിക്കണം. അതുവരെ നിയമനം നിർത്തിവെക്കേണ്ടിവരും.
1500-2000-നും ഇടയ്ക്ക് ജീവനക്കാർ വർഷംതോറും വിരമിക്കുന്നുണ്ട്. ഇവർക്ക് പകരം നിയമനമുണ്ടാകില്ല. ഫലത്തിൽ 2017 മുതലുള്ള നിയമന നിരോധനം തുടരും.
ശമ്പളച്ചെലവ് 83 കോടി രൂപയിൽനിന്ന് 50 കോടി രൂപയായി കുറയ്ക്കാനാണ് നീക്കം. പഴയബസുകൾ പിൻവലിക്കേണ്ടിവരുമ്പോൾ നാലുവർഷത്തിനിടെ ബസുകളുടെ എണ്ണം 3500 ആയി ചുരുങ്ങും.
സൂപ്പർക്ലാസ് സർവീസുകൾ സ്വിഫ്റ്റിന് കൈമാറുന്നതിനാൽ കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര സർവീസുകളിൽ ഭൂരിഭാഗവും ഈ കാലയളവിനുള്ളിൽ സ്വിഫ്റ്റിലേക്ക് എത്തും. ഇതോടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയും.
ഒരു ബസിന് 8.7 ജീവനക്കാരെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന അനുപാതമാണ് കെ.എസ്.ആർ.ടി.സി.യിൽ ഉണ്ടായിരുന്നത്.
ദേശീയശരാശരി 5.5 ആണ്. ദീർഘദൂര ബസുകളിൽ സ്ഥിരംജീവനക്കാരെ ഉപയോഗിച്ച് തുടരുന്ന മൾട്ടി ഡ്യൂട്ടി സംവിധാനമാണ് ശമ്പളച്ചെലവും ജീവനക്കാരുടെ എണ്ണവും ഉയർത്തുന്നത്. സ്വിഫ്റ്റിലെ ഡ്യൂട്ടിക്രമത്തിലേക്ക് മാറുമ്പോൾ പ്രവർത്തനച്ചെലവ് കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുതിയ ബസുകളുടെ അറ്റകുറ്റപ്പണിക്ക് കരാർ നൽകുന്നതിനാൽ കെഎസ്ആർടിസിയിലെപ്പോലെ ശക്തമായ മെക്കാനിക്കൽ വിഭാഗവും സ്വിഫ്റ്റിന് ആവശ്യമില്ല.