
കൊച്ചി: കേരളത്തിന്റെ ഊർജ്ജ കാര്യക്ഷമതയും സുസ്ഥിര വികസനവും പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) വിവിധ ആഗോള-അക്കാദമിക് സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
പനങ്ങാട് കുഫോസ് കാമ്പസിലെ പ്രൊഫ. വി.കെ ദാമോദരൻ നഗറിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജ മേളയുടെ (ഐ.ഇ.എഫ്.കെ 2026) രണ്ടാം ദിനത്തിലാണ് കേരളത്തിന്റെ ഊർജ്ജ ഭാവിയെ സ്വാധീനിക്കുന്ന നിർണ്ണായക കരാറുകൾ ഒപ്പിട്ടത്.
അക്കാദമിക് രംഗത്തെ സഹകരണത്തിനായി കൊല്ലം യു.കെ.എഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി, ബസേലിയസ് മാത്യൂസ് സെക്കൻഡ് കോളേജ് ഓഫ് എൻജിനീയറിങ് എന്നീ സ്ഥാപനങ്ങളുമായാണ് ഇ.എം.സി കൈകോർത്തത്.
ഊർജ്ജ സംരക്ഷണം, പുനരുപയോഗ ഊർജ്ജം, ഇലക്ട്രിക് വാഹനങ്ങൾ എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച പരിശീലനവും ഗവേഷണ സൗകര്യങ്ങളും ഒരുക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
സംസ്ഥാനത്തിന്റെ ഊർജ്ജ നയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഡൽഹി ആസ്ഥാനമായ ‘സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് ദി നോൺ-അലൈൻഡ് ആൻഡ് അദർ ഡെവലപ്പിങ് കൺട്രീസ്’ (നാം എസ് & ടി സെന്റർ) എന്ന ആഗോള ശാസ്ത്ര സമിതിയുമായും ഇ.എം.സി കരാറിലേർപ്പെട്ടു.
ഇതോടെ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായുള്ള അറിവ് പങ്കുവെക്കൽ, പരിശീലന പരിപാടികൾ, വികസ്വര രാജ്യങ്ങളിലെ പുതിയ ഊർജ്ജ മാതൃകകൾ കേരളത്തിൽ നടപ്പിലാക്കൽ എന്നിവ സാധ്യമാകും. ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാറും നാം എസ് & ടി സെന്റർ ഡയറക്ടർ ജനറൽ അമിതാഭ ബന്ദോപാധ്യായയും ചേർന്നാണ് ഈ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചത്.
ചടങ്ങിൽ ഇ.എം.സി രജിസ്ട്രാർ ബി.വി സുഭാഷ് ബാബു, യു.കെ.എഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, ഡീൻ ഡോ. രശ്മി കൃഷ്ണപ്രസാദ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. ശ്രീജ പി, ബസേലിയസ് മാത്യൂസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദർശന എസ്. ബാബു എന്നിവർ പങ്കെടുത്തു.
സാങ്കേതിക വിദഗ്ധരും നയരൂപകർത്താക്കളും പങ്കെടുത്ത ഈ സംഗമം കേരളത്തിന്റെ ഗ്രീൻ എനർജി ലക്ഷ്യങ്ങളിലേക്കുള്ള ദൂരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ വ്യക്തമാക്കി.






