
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം എന്നിവയ്ക്ക് 200.94 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഒബിസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനായി 130.78 കോടി രൂപയാണ് വകയിരുത്തിയത്. ഒഇസി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക്കുലേഷൻ സഹായം പദ്ധതിയുടെ അടങ്കൽ 80 കോടി രൂപയായും വർധിപ്പിച്ചു.
മാതാപിതാക്കളിൽ ഒരാളെങ്കിലും നഷ്ടപ്പെട്ട മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം പെൺകുട്ടികൾക്ക് പ്രത്യേക സ്‌കോളർഷിപ്പിനായി 28 ലക്ഷം രൂപയും അനുവദിച്ചു.
ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി, ‘ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദേശ സ്‌കോളർഷിപ്പ്’ എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതുപ്രകാരം വിദേശത്തുള്ള അംഗീകൃത സ്ഥാപനങ്ങളിലെ പഠനത്തിന് സാമ്പത്തിക സഹായം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി നാലുകോടിരൂപയാണ് സർക്കാർ നീക്കിവെച്ചത്.
ന്യൂനപക്ഷ വിദ്യാർഥികൾക്കും സിവിൽ സർവീസ് വിദ്യാർഥികൾക്കും ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന്‍റെ വിഹിതം എട്ട് കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. ഒന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകുന്നതിനായുള്ള സർക്കാരിന്റെ ‘മാർഗദീപം’ പദ്ധതിക്ക് 22 കോടി രൂപയും അനുവദിച്ചു.






