
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഏറ്റവും ആരാധകരുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് വില്‍പ്പനയ്ക്ക് വച്ചതായി റിപോര്‍ട്ട്. ഈ വര്‍ഷം ഐഎസ്എല്‍ നടക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് വില്‍പ്പന സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്.
സാമ്പത്തിക നഷ്ടം കാരണം കേരള ബ്ലാസ്റ്റേഴ്സ് വില്‍ക്കാന്‍ ഒരുങ്ങുന്നതായി നേരത്തേ തന്നെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഐഎസ്എല്ലില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ ബ്ലാസ്റ്റേഴ്സിനെ വാങ്ങാന്‍ സന്നദ്ധരായി പ്രമുഖ മലയാളി വ്യവസായികള്‍ രംഗത്തെത്തിയെന്നും റിപോര്‍ട്ടുണ്ട്.
ഗള്‍ഫ് ആസ്ഥാനമായുള്ള ചില കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പഴയ എഫ്‌സി കൊച്ചിന്‍ ക്ലബിന്റെ ഉടമകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഈ വാര്‍ത്തകളോട് ക്ലബ് ഉടമകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2014നാണ് കേരള ബ്ലാസ്റ്റേഴ്‌സ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. എന്നാല്‍ പിന്നീട് ഇവര്‍ ക്ലബിന്റെ ഉടമസ്ഥാവകാശം വിറ്റു. ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഉടമകളുടെ കീഴിലുള്ള ‘മാഗ്‌നം സ്‌പോര്‍ട്‌സ്’ ആണ് ഇപ്പോള്‍ ക്ലബ് നടത്തുന്നത്.
പ്രസാദ് നിമ്മഗദ്ദ, നടന്‍ ചിരഞ്ജീവി, നിര്‍മ്മാതാവ് അല്ലു അരവിന്ദ് തുടങ്ങിയവര്‍ മാഗ്നം സ്‌പോര്‍ട്‌സിന്റെ ഭാഗമാണ്. പൂര്‍ണമായോ ഭാഗികമായോ ക്ലബ് ഏറ്റെടുക്കാന്‍ കഴിയുന്നവരെ തേടുകയാണിപ്പോള്‍ നിലവിലെ ഉടമസ്ഥർ. കടുത്ത സാമ്പത്തിക നഷ്ടമാണ് ജനപ്രിയ ഐഎസ്എല്‍ ക്ലബ്ബിനെ ഉടമകൾ കൈവിടാന്‍ കാരണം.
ഈ വര്‍ഷം ഐഎസ്എല്‍ തുടങ്ങാന്‍ വൈകുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. ഓരോ വര്‍ഷം കഴിയുന്തോറും ക്ലബ്ബിന്റെ വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നതാണ് നഷ്ടം ഉയരാന്‍ കാരണം. കഴിഞ്ഞ സീസണും വലിയ നഷ്ടത്തിലാണ് അവസാനിച്ചത്.
കാണികള്‍ കുറഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ടിക്കറ്റില്‍ നിന്നുള്ള വരുമാനവും കുറഞ്ഞു. ടീമിന്റെ പ്രകടനം മോശമായതോടെയാണ് ആരാധകര്‍ കൈയൊഴിഞ്ഞത്. കഴിഞ്ഞ സീസണില്‍ അവസാന ഹോം മത്സരത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയത് 10,000ത്തില്‍ താഴെ കാണികളാണ്. എന്നാല്‍, സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സ് വര്‍ധിച്ചിട്ടുണ്ട്.