
കൊച്ചി: ബൗദ്ധിക സ്വത്തവകാശ(ഐ.പി.ആർ) പേറ്റന്റുകളില്‍ ചരിത്രം സൃഷ്‌ടിച്ച് ജിയോ പ്ളാറ്റ്‌ഫോംസ്. കണ്‍ട്രോളർ ജനറല്‍ ഒഫ് പേറ്റന്റ്‌സ്, ഡിസൈൻസ് ആൻഡ് ട്രേഡ് മാർക്ക്‌സ് ഓഫീസിന്റെ പുതിയ റിപ്പോർട്ടനുസരിച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുന്ന ഇന്ത്യൻ കമ്പനി ജിയോ പ്ലാറ്റ്‌ഫോംസാണ് പട്ടികയില്‍ രണ്ട് മുതല്‍ പത്ത് സ്ഥാനം വരെയുള്ള സ്ഥാപനങ്ങള്‍ സംയുക്തമായി ഫയല്‍ ചെയ്ത പേറ്റന്റുകളുടെ ഇരട്ടിയിലധികമാണ് ജിയോ ഫയല്‍ ചെയ്‌തത്.
കമ്പനികളുടെ ഗവേഷണ, വികസന മുന്നേറ്റവും വിപണി നേതൃത്വവും അളക്കുന്നതിലെ പ്രധാന മാനദണ്ഡമാണ് പേറ്റന്റ് ഫയലിംഗ് ഡാറ്റ. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ജിയോ പ്ലാറ്റ്‌ഫോംസ് ഫയല്‍ ചെയ്തത് 1,037 അന്താരാഷ്ട്ര പേറ്റന്റുകളാണ്. ടി.വി.എസ് മോട്ടോർ(238), സി.എസ്.ഐ.ആർ (70), ഐ.ഐ.ടി ചെന്നൈ (44), ഓല ഇലക്‌ട്രിക് മൊബിലിറ്റി (31) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
മാർച്ച് 31ലെ കണക്കനുസരിച്ച്, ജിയോയ്ക്ക് 485 പേറ്റന്റുകളുണ്ട്.
അത്യാധുനിക നിർമ്മാണ ശേഷിയുള്ള ഡീപ്‌ടെക് കമ്പനിയായി മാറാനാണ് ശ്രമമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു, ഡീപ്ടെക്ക് കമ്പനിയായി ജിയോ പ്ളാറ്റ്‌ഫോംസ് അതിവേഗം മാറുകയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.






