എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

ജിയോയും എന്‍എസ്‌ഇയും ഈയാഴ്‌ച ഐപിഒ രേഖകള്‍ സമര്‍പ്പിക്കും

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‌ വേദിയൊരുങ്ങുന്നു. റിലയന്‍സ്‌ ജിയോ ഇന്‍ഫോകോമും എന്‍എസ്‌ഇയും ഈ ആഴ്‌ച സെബിക്ക്‌ ഐപിഒ കരട്‌ രേഖകള്‍ സമര്‍പ്പിക്കും.

ഏകദേശം ആറ്‌ ബില്യണ്‍ ഡോളര്‍ ആണ്‌ ഈ രണ്ട്‌ കമ്പനികള്‍ ഐപിഒ വഴി സമാഹരിക്കുന്നത്‌. ആറ്‌ ബില്യണ്‍ ഡോളറിന്റെ ഐപിഒ ലക്ഷ്യമിടുന്ന ജിയോയുടേത്‌ ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യുവാകും. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിന്‌ മുന്നോടിയായി വെള്ളിയാഴ്‌ചയ്‌ക്കകം ജിയോ സെബിക്ക്‌ കരട്‌ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ 2026ന്റെ ആദ്യ പകുതിയില്‍ ഓഹരി വിപണിയില്‍ ലിസ്‌റ്റ്‌ ചെയ്യുമെന്ന്‌ കഴിഞ്ഞ വര്‍ഷം മുകേഷ്‌ അംബാനി ഓഹരിയുടമകള്‍ക്ക്‌ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആ സമയപരിധി പാലിക്കപ്പെടില്ലെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 3.3 ബില്യണ്‍ ഡോളറിന്റെ ഐപിഒയാണ്‌ ഇതുവരെയുള്ള ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യു.

ഐപിഒയുടെ ഘടനയിലും മാറ്റം വരുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. ആദ്യം നിലവിലെ ഓഹരിയുടമകള്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയിലായിരുന്നു പദ്ധതി. എന്നാല്‍ വിലനിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന്‌ ഇപ്പോള്‍ പൂര്‍ണമായും പുതിയ ഓഹരികള്‍ പുറത്തിറക്കാനാണ്‌ നീക്കം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയായ എന്‍എസ്‌ഇയും വെള്ളിയാഴ്‌ചയ്‌ക്കകം സെബിക്ക്‌ ഐപിഒ രേഖകള്‍ സമര്‍പ്പിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ജിയോയും എന്‍എസ്‌ഇയും ഒരേ ആഴ്‌ചയില്‍ ഐപിഒ നടപടികളിലേക്ക്‌ കടക്കുന്നത്‌ 2026-ലെ ഇന്ത്യന്‍ മൂലധന വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ്‌.

X
Top