
ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ സ്വര്‍ണം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പ്രവാസികളാണ് ഇത്തരത്തില്‍ വലിയ തോതില്‍ സ്വര്‍ണനിക്ഷേപം വിറ്റൊഴിവാകുന്നത്.
വില്ക്കാനെത്തുവരില്‍ സിംഹഭാഗവും ഇന്ത്യക്കാരുള്‍പ്പെടുന്ന പ്രവാസികളാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിലര്‍ സ്വര്‍ണാഭരണങ്ങള്‍ വില്ക്കുമ്പോള്‍ മറ്റ് ചിലര്‍ ഗോള്‍ഡ് ബാറുകളുമായാണ് എത്തുന്നത്. കച്ചവട സ്ഥാപനങ്ങള്‍ 4-5 ശതമാനം കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം വാങ്ങുന്നത്. വില്ക്കാനെത്തുന്നവര്‍ ഈ കുറഞ്ഞ നിരക്കിനോട് യാതൊരു പ്രതിഷേധവും രേഖപ്പെടുത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘര്‍ഷം ദുബൈയിലേക്ക് കൂടി വ്യാപിച്ചതോടെയാണ് സ്വര്‍ണം വില്ക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ദിവസവും 100ലേറെ പേര്‍ ഇത്തരത്തില്‍ സ്വര്‍ണം വില്ക്കാന്‍ ജുവലറികളിലെത്തുന്നുവെന്നാണ് കണക്ക്. സ്വര്‍ണം വില്ക്കുന്നവരിലേറെയും പണം നാട്ടിലേക്ക് അയയ്ക്കുകയോ വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിച്ചാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യമായ പണം കൈയില്‍ കരുതുക, ബാഗേജ് നിയന്ത്രണം മൂലം സ്വര്‍ണം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ഘടകങ്ങളാണ് പലരെയും ഇത്തരത്തില്‍ സ്വര്‍ണം വില്ക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കണക്ക്.
സ്വര്‍ണം വിറ്റൊഴിവാക്കുന്നതിന് കാരണങ്ങള്‍
അടിയന്തര പണാവശ്യം: യുദ്ധസാഹചര്യങ്ങളില്‍ ആളുകള്‍ക്ക് പണം കൈവശം വെക്കാനുള്ള ആവശ്യകത കൂടുതലാകും. യാത്ര, താമസം മാറ്റല്‍, സുരക്ഷ, ചികിത്സ തുടങ്ങിയ ചെലവുകള്‍ക്ക് ഉടന്‍ പണം വേണ്ടിവരും. ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമോ എന്ന ഭയം ഉണ്ടായാല്‍ ആളുകള്‍ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റാന്‍ ശ്രമിക്കും.
സുരക്ഷാ ഭയം: യുദ്ധം വ്യാപിക്കുമോ, തൊഴില്‍ നഷ്ടമാകുമോ, വിദേശ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരുമോ തുടങ്ങിയ ആശങ്കകള്‍ ഉണ്ടാകും. പ്രത്യേകിച്ച് പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നത് സാധാരണമാണ്.
കറന്‍സി അപകടസാധ്യത: ചില രാജ്യങ്ങളില്‍ കറന്‍സി മൂല്യം ഇടിയാനുള്ള സാധ്യത ഉയര്‍ന്നാല്‍ ആളുകള്‍ സ്വര്‍ണം വിറ്റ് ഡോളര്‍ അല്ലെങ്കില്‍ മറ്റു സ്ഥിരതയുള്ള കറന്‍സികളായി പണം സൂക്ഷിക്കാന്‍ ശ്രമിക്കും.






