
കൊച്ചി: ജപ്പാനുമായുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് കൊണ്ട് മൂന്നാമത് ജപ്പാൻ മേള വ്യാഴം,വെളളി ദിവസങ്ങളിൽ കൊച്ചി റമദ റിസോർട്ടിൽ നടക്കും. ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ഘടകമായ (ഇൻജാക്) നടത്തുന്ന ഈ ദ്വിദിന മേള, വ്യാപാര-സാങ്കേതിക-സാംസ്കാരിക സഹകരണത്തിന്റെ കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മേളയിൽ ജപ്പാനിൽ നിന്നുളള 55 പ്രതിനിധികൾ പങ്കെടുക്കും. മേളയുടെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കേരള സർക്കാരും ജപ്പാനുമായി സുപ്രധാനമായ ധാരണാ പത്രം ഒപ്പുവെക്കും. ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വഴിത്തിരിവാകുന്നതാണ് ഈ കരാർ.
മേളയിൽ വിനോദസഞ്ചാരം, വെൽനസ്, സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യ സംസ്കരണവും, നിർമിത ബുദ്ധി, റോബോട്ടിക്സ്, ഐടി, സ്റ്റാർട്ടപ്പുകൾ, ഗ്രീൻ എനർജി, മാരിടൈം ഇൻഫ്രാസ്ട്രക്ചർ എന്നീ ഉയർന്ന മുൻഗണനാ മേഖലകളിലെ മുൻനിര ജാപ്പനീസ്, ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനിലെ എഐ, റോബോട്ടിക്സ് ഇക്കോസിസ്റ്റത്തിൽ എങ്ങനെ അവസരങ്ങൾ കണ്ടെത്താം എന്നതിനെ കുറിച്ച് പ്രത്യേക ചർച്ചകൾ നടക്കും. ജാപ്പനീസ് കമ്പനികളിലെ തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള വിശദമായ സെഷനുകളും മേളയുടെ ഭാഗമാണ്. മേളയുടെ അവസാനം ജാപ്പനീസ് കമ്പനികളുമായി കേരളത്തിലെ സംരംഭകർ ധാരണയിൽ ഒപ്പുവെക്കുമെന്ന് ഉറപ്പാണെന്ന് ഇൻജാക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് പറഞ്ഞു.
അടുത്ത വർഷങ്ങളിൽ 10 ബില്യൺ യുഎസ് ഡോളറാണ് ജപ്പാൻ ഇന്ത്യയിൽ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ നടത്തുന്ന ജപ്പാൻ മേളയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും ഇൻജാക് ട്രഷറർ ജേക്കബ് കോവൂർ പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ(എംഎസ്എംഇ)ങ്ങളിൽ (എംഎസ്എംഇ) ജാപ്പനീസ് നിക്ഷേപകർ വൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഇൻജാക് വൈസ് പ്രസിഡന്റും ജപ്പാൻ മേള 2025-ന്റെ ജനറൽ കൺവീനറുമായ ഡോ.കെ.ഇളങ്കോവൻ പറഞ്ഞു.
കേരള വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്സ് & ഐടി ഡയറക്ടർ മുഹമ്മദ് സഫീറുള്ള, കെ എസ് ഐ ഡി സി ചെയർമാൻ സി ബാലഗോപാൽ, കെൽട്രോൺ ചെയർമാൻ എൻ നാരായണ മൂർത്തി, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ സംസാരിക്കും. ജപ്പാനിൽ നിന്നുള്ള വിദഗ്ധനായ ടോഷിഹിരോ ഹനീഷി ഐടി, എഐ മേഖലകളിലെ പുതിയ സാധ്യതകൾ അവതരിപ്പിക്കും.
പാനൽ ചർച്ചകൾ, നെറ്റ് വർക്കിംഗ് സെഷനുകൾ, ബിടുബി മീറ്റിംഗുകൾ എന്നിവയിലൂടെ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾക്ക് നേരിട്ട് പങ്കാളിത്ത കരാറുകളിൽ ഏർപ്പെടാൻ അവസരം ലഭിക്കും. ജാപ്പനീസ് ബിസിനസ് സംഘം സിന്തെറ്റ് ഇൻഡസ്ട്രീസ്, സർക്കാർ ഓഫിസുകൾ, കൊച്ചിയിലെ മാരി ടൈം കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് സംയുക്ത സംരംഭ സാധ്യതകൾ വിലയിരുത്തും. നൂതന സാങ്കേതിക വിദ്യയുടെയും സുസ്ഥിര വ്യാപാരത്തിന്റെയും ആഗോള കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കുക എന്ന വിശാല ലക്ഷ്യമാണ് ജപ്പാൻ മേള 2025 മുന്നോട്ട് വെക്കുന്നത്.
2017-ൽ നടന്ന ആദ്യ ജപ്പാൻ മേള മാത്സു സിറ്റി വൈസ് മേയർ യോഷിനോബു ഹോഷിനോയാണ് ഉദ്ഘാടനം ചെയ്തത്. ജപ്പാനിലെ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വലിയ പങ്കാളിത്തം അന്ന് ശ്രദ്ധേയമായിരുന്നു. 2023-ൽ നടന്ന രണ്ടാം പതിപ്പ്, ജാപ്പനീസ് ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ച് കേരളത്തിൽ ‘ബ്രാൻഡ് ജപ്പാൻ’ വീണ്ടും സജീവമാക്കി. കൂടാതെ ബി2ബി ആശയവിനിമയങ്ങൾക്കും വ്യവസായ ശൃംഖലകൾക്കും അത് വേദിയായി. ഈ മേളയുടെ തുടർച്ചയെന്നോണം ഈ വർഷത്തെ മൂന്നാം പതിപ്പ്, വിപുലമായ ബിസിനസ്സ് കൈമാറ്റങ്ങൾക്കും സാങ്കേതികവിദ്യ പ്രദർശനങ്ങൾക്കും സാംസ്‌കാരിക അനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ പറഞ്ഞു.