
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഡിസംബര്‍ 20, 21 തീയതികളില്‍ കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുളവർ പങ്കെടുക്കും. ഒരു അന്താരാഷ്ട്ര ശ്രദ്ധയുള്ള മത്സരത്തിന് കോഴിക്കോട് വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ് പറഞ്ഞു. ഐഎസ്ആര്‍എല്‍ സഹ സ്ഥാപകന്‍ ഇഷാന്‍ ലോഖണ്ഡെ, മുര്‍ഷിദ് ബഷീര്‍ ബാന്‍ഡിഡോസ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഷാജേഷ് കുമാര്‍ കെ, കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാന്‍ഡിഡോസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായി ചേര്‍ന്നാണ് ഐഎസ്ആര്‍എല്‍ ലോകത്തിലെ ആദ്യത്തെ ഫ്രാഞ്ചൈസി അധിഷ്ഠിത സൂപ്പര്‍ക്രോസ് റേസിംഗ് ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ ക്രോസ്. കഴിഞ്ഞ ദശകത്തില്‍ ഗ്രാസ്‌റൂട്ട് ഡേര്‍ട്ട് റേസുകള്‍, പ്രാദേശിക പരിശീലന പരിപാടികള്‍ അടക്കം തൃശൂര്‍, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ ബാന്‍ഡിഡോസ് മോട്ടോര്‍ സ്പോര്‍ട്സ് നടത്തിയിട്ടുണ്ട്. മത്സരത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയം ലോകോത്തര മോട്ടോര്‍ സ്‌പോര്‍ട്ട് വേദിയായി മാറുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ സൂപ്പര്‍ക്രോസ് അന്തരീക്ഷത്തെയിത് പ്രൊഫഷണല്‍ ലോകോത്തര റേസിംഗ് നിലവാരത്തിലേക്ക് ഉയര്‍ത്തും.





