
ന്യൂഡൽഹി: ഐഎസ്‌എൽ ഫുട്‌ബോൾ പ്രതിസന്ധി അവസാനിക്കുന്നു. പുതിയ കരാറിലൂടെ വാണിജ്യപങ്കാളിയെ കണ്ടെത്തി ഐഎസ്‌എൽ പുതിയ സീസൺ ഡിസംബറിൽ തുടങ്ങാൻ ധാരണയായതായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും (എഐഎഫ്‌എഫ്) നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) സുപ്രീംകോടതിയെ അറിയിച്ചു.
ആദ്യഘട്ടത്തിൽ സൂപ്പർ കപ്പായിരിക്കും നടക്കുക. സെപ്‌തംബറിലായിരിക്കും സൂപ്പർ കപ്പ്. പുതിയ കരാറിനായുള്ള ആഗോള ടെൻഡർ ഒക്‌ടോബറിൽ വിളിക്കും. നിലവിൽ എഫ്എസ്ഡിഎല്ലുമായുള്ള കരാർ ഡിസംബറിലാണ് അവസാനിക്കുക.
ഇന്ത്യൻ ഫുട്‌ബോളിലെ നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഒരുമിച്ചിരുന്ന് പരിഹാരം കാണാൻ എഐഎഫ്‌എഫിനോടും എഫ്‌എസ്‌ഡിഎല്ലിനോടും കോടതി നിർദേശിച്ചിരുന്നു.
ഇതുപ്രകാരം ഇൗമാസം 22ന് ബംഗളൂരുവിൽ ഇരുപക്ഷവും യോഗം ചേർന്നു. നിലവിലുള്ള കരാറിലെ സവിശേഷ അധികാരങ്ങൾ ഉൾപ്പെടെ എഫ്എസ്ഡിഎൽ വിട്ടുനൽകും. അവസാന ഗഡുവായ 12.5 കോടി രൂപയും നൽകും.
പുതിയ വാണിജ്യ പങ്കാളിയെ കണ്ടെത്താമെന്ന് എഫ്എസ്ഡിഎൽ അറിയിച്ചു.