
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് ദുബായില്‍ നടക്കും. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് വിദേശ രാജ്യത്തു വച്ച് ലേലം നടക്കുന്നത്.
1166 താരങ്ങളില്‍ നിന്നായി 333 താരങ്ങള്‍ ലേലത്തിനുളള അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ചു. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളും ഉള്‍പ്പെടുന്നതാണ് പട്ടിക. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഹര്‍ഷല്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യക്കാര്‍.
ഏകദിന ലോകകപ്പ് വിജയികളായ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരും രണ്ട് കോടി രൂപയുടെ പട്ടികയിലുണ്ട്. കൂടാതെ ഒന്നര കോടി, ഒരു കോടി വിലയുളള 13 താരങ്ങളും 75 ലക്ഷം രൂപ അടിസ്ഥാന വിലയുളള 11 താരങ്ങളും ഉള്‍പ്പെടുന്നു.
ലേലത്തില്‍ പത്ത് ടീമുകള്‍ക്ക് ആകെ 262.95 കോടി രൂപയാണ് ചെലവഴിക്കാന്‍ കഴിയുക. കൂടുതല്‍ താരങ്ങളെ ആവശ്യമുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 32.7 കോടി രൂപ ബാക്കിയുള്ള കൊല്‍ക്കത്തയ്ക്ക് 12 ഇന്ത്യന്‍ താരങ്ങളെയും നാല് വിദേശ താരങ്ങളേയും ലേലം വഴി എടുക്കാം.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക കൈവശമുളളത് ഗുജറാത്ത് ടൈറ്റാന്‍സിന്റെ പക്കലാണ് 38.15 കോടി രൂപ. ഏറ്റവും കൂറവ് തുക കൈവശമുളളത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്ണ് 13.15 കോടി രൂപ.