
ന്യൂഡൽഹി: ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് നിലവിലുള്ള 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്ന പരിധി ഉടന്‍ വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു. ഈ പരിധി ആഗോള നിലവാരത്തിന് അനുസൃതമാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു.
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡെപ്പോസിറ്റ് ഇന്‍ഷുറേഴ്‌സിന്റെ (IADI) കോര്‍ പ്രിന്‍സിപ്പിള്‍ 8 ആണ് മന്ത്രി ഇതിന് തെളിവായി ചൂണ്ടിക്കാട്ടിയത്. നിക്ഷേപ ഇന്‍ഷുറന്‍സ് പരിമിതമാണെങ്കിലും വിശ്വാസ്യതയുള്ളതായിരിക്കണം എന്നാണ് ഈ തത്വം പറയുന്നത്. ഭൂരിഭാഗം നിക്ഷേപകരെയും ഇതില്‍ ഉള്‍പ്പെടുത്തുകയും, അതേസമയം ചില നിക്ഷേപങ്ങളെ മാര്‍ക്കറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമാക്കുകയും വേണം.
ഇന്ത്യയിലെ നിക്ഷേപ ഇന്‍ഷുറന്‍സ് സംവിധാനം ഈ തത്വം പിന്തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു ബാങ്കില്‍, ഒരു നിക്ഷേപകന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്. സേവിംഗ്‌സ്, കറന്റ്, ഫിക്‌സഡ്, റിക്കറിംഗ് എന്നിങ്ങനെ എല്ലാതരം നിക്ഷേപങ്ങള്‍ക്കും, ഒരു ബാങ്കിന്റെ എല്ലാ ശാഖകളിലെയും നിക്ഷേപങ്ങള്‍ ഒരുമിച്ച് ചേര്‍ത്താണ് ഈ പരിരക്ഷ ലഭിക്കുന്നത്.
ഈ പരിധി പ്രകാരം, 2025 മാര്‍ച്ച് 31 വരെ 97.6% നിക്ഷേപ അക്കൗണ്ടുകള്‍ക്കും പൂര്‍ണ്ണ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഇത് മൊത്തം നിക്ഷേപ മൂല്യത്തിന്റെ 41.5% വരും. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കുകയും, ബാങ്കുകളെ ഉത്തരവാദിത്തത്തോടെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൗധരി പറഞ്ഞു.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (DICGC) അവസാനമായി ഇന്‍ഷുറന്‍സ് പരിധി 1 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയത് 2020 ഫെബ്രുവരി 4-നാണ്.
ഇനി ഒരു വര്‍ദ്ധനവ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതിയെയും ബാങ്കിംഗ് സംവിധാനത്തിന്റെ സ്ഥിരതയെയും ആശ്രയിച്ചിരിക്കും. എല്ലാ നിക്ഷേപങ്ങള്‍ക്കും പൂര്‍ണ്ണമായി ഇന്‍ഷുറന്‍സ് നല്‍കുന്നത് അഭികാമ്യമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.