
കൊച്ചി: ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. മന്ത്രി പി രാജീവാണ് ഫേസ്‌ബുക് പോസ്റ്റിലൂടെ വിവരം പങ്കുവെച്ചത്.
ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം ഇന്ന് ഒപ്പുവച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും തമ്മിൽ ഒപ്പുവെച്ച ഈ ധാരണാപത്രം കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിൽ ലാൻ്റ് പൂളിങ്ങ് വഴിയാണ് ഇൻഫോപാർക്ക് വികസനം ലക്ഷ്യമിടുന്നത്.
അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ഭൂമി പൂൾ ചെയ്യാൻ ജിസിഡിഎ ശ്രമിക്കും. ലാന്റ് പൂളിങ്ങ് ആയതിനാൽ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിനായി ഭൂവുടമകൾ സമ്മതം നൽകിയാൽ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകും.
കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും. തുടർന്ന് പൂൾ ചെയ്തയിടത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂവുടമകൾക്ക് നൽകും.
ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിലൂടെ 25,000 കോടി രൂപയുടെ നിക്ഷേപവും രണ്ടുലക്ഷംപേർക്ക് പ്രത്യക്ഷത്തിലും നാലുലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും.