സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

പണപ്പെരുപ്പവും പലിശഭാരവും കുറഞ്ഞു; വികസിത രാജ്യങ്ങൾക്കൊപ്പം കുതിക്കാൻ ഇന്ത്യ

കൊച്ചി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന്റെ (Retail Inflation) തോത് 3 ശതമാനത്തിനു താഴേക്കിറങ്ങിയതു സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ വളർച്ചയ്ക്കു സാഹചര്യമൊരുക്കും.

ഉപഭോഗ വളർച്ച, പലിശ ഇളവ്, വേതനക്രമീകരണം തുടങ്ങി നിക്ഷേപാവസരങ്ങളുടെയും തൊഴിലവസരങ്ങളുടെയും വർധന ത്വരിതപ്പെടുത്താനുതകുന്ന കാലാവസ്ഥയാണു സംജാതമായിരിക്കുന്നത്.

ഇന്ത്യയിലെ നിരക്ക് 2.82 ശതമാനത്തിലേക്കു താഴ്ന്നതോടെ പണപ്പെരുപ്പത്തിന്റെ അളവു കുറച്ചുകൊണ്ടുവരാൻ വികസ്വര രാഷ്ട്രങ്ങളെക്കാൾ വേഗത്തിൽ സാധ്യമാകുക വികസിത രാജ്യങ്ങൾക്കാണെന്ന രാജ്യാന്തര നാണ്യ നിധിയുടെ (ഐഎംഎഫ്) നിരീക്ഷണത്തിന്റെ പ്രാമാണികത്വം നഷ്ടമായിരിക്കുകയാണ്.

യുഎസ്, ജർമനി, ഫ്രാൻസ്, കാനഡ തുടങ്ങിയ മുൻനിര രാജ്യങ്ങളിലെ നിരക്കിന് ഏറക്കുറെ സമാനമായ സ്ഥിതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. വികസിത രാജ്യമായ ജപ്പാനിൽപോലും നിരക്കു മൂന്നു ശതമാനത്തിനു മുകളിലുണ്ട്. ഈ വർഷത്തെ ആഗോള പണപ്പെരുപ്പം 4.2 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനമെന്നിരിക്കെ ഇന്ത്യയിലെ നിരക്കു വലിയ നേട്ടമാണ്.

പണപ്പെരുപ്പത്തിന്റെ താഴ്ന്ന നിലവാരം മൂലമുണ്ടാകുന്ന സുപ്രധാന നേട്ടം ഉപഭോഗ വളർച്ചയായിരിക്കും. ഉപഭോക്തൃ വിപണിയുടെ വലിയ വികാസമാണു സാധ്യമാകുക. ഇതു വ്യവസായ, വാണിജ്യ മേഖലകളെ പ്രസരിപ്പു വീണ്ടെടുക്കാൻ സഹായിക്കും.

ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബ്രിട്ടാനിയ, ഐടിസി, മാരികോ, ഡാബർ, ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ്, വരുൺ ബവ്റിജസ് തുടങ്ങിയ കമ്പനികൾക്കൊക്കെ ഇതു പ്രതീക്ഷ പകരുന്നു.

ഓഹരി വിപണിയിലെ നിഫ്റ്റി 50 സൂചിക ഈ വർഷം 6.5 ശതമാനത്തോളം ഉയർന്നിട്ടും നിഫ്റ്റി കൺസംപ്ഷൻ സൂചിക 2.4% മാത്രമാണു നേട്ടമുണ്ടാക്കിയത്. റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവു മൂലമുള്ള ഉത്തേജനത്തിനു പുറമെയാണ് ഉപഭോഗ വർധനയ്ക്ക് ഇടയാക്കുന്നവിധം താഴ്ന്ന നിലവാരത്തിലുള്ള പണപ്പെരുപ്പ നിരക്ക്.

ഭാവി ആസൂത്രണം ചെയ്യുന്നതിനു സഹായകമായ സാഹചര്യം പണപ്പെരുപ്പ നിരക്കിന്റെ നിലവാരത്തെക്കൂടി ആശ്രയിച്ചാണെന്നതിനാൽ വ്യവസായ, വാണിജ്യ മേഖലകൾക്ക് ഇപ്പോഴത്തെ നിലവാരം തുടരുന്നതു പ്രയോജനകരമാകും.

പണ നയവുമായി ബന്ധപ്പെട്ട മാർഗങ്ങളെല്ലാം നാണ്യപ്പെരുപ്പ നിയന്ത്രണത്തിനു വേണ്ടി മാത്രം വിനിയോഗിച്ചുപോന്ന ആർബിഐക്കാകട്ടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള നടപടികൾ സ്വീകരിക്കാൻ സൗകര്യവും സാവകാശവും ലഭിക്കും.

X
Top