
ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 10 മാസത്തെ താഴ്ന്ന നിലയിലായെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഓഗസ്റ്റില്‍ വര്‍ദ്ധിച്ചു.
പ്രതിദിനം 1.67 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് റഷ്യ നല്‍കിയത്. ജൂലൈയെ അപേക്ഷിച്ച് 5.6 ശതമാനം അധികം. അതേസമയം മൊത്തം ഇറക്കുമതി 4 ശതമാനമിടിഞ്ഞ് പ്രതിദിനം 4.5 എംബിഡിയായി. നിലവില്‍ മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 37 ശതമാനമാണ്.
ജൂലൈയില്‍ 33 ശതമാനമായിരുന്ന സ്ഥാനത്താണിത്. രണ്ടാമത്തെ വലിയ കയറ്റുമതിക്കാരായ ഇറാഖിന്റെ വിഹിതം 18 ശതമാനമിടിഞ്ഞ് 743000 ബാരലും സൗദി അറേബ്യയുടേത് 8 ശതമാനമിടിഞ്ഞ് 644000 ബിപിഡിയും യുഎസിന്റേത് 37 ശതമാനമിടിഞ്ഞ് 230000 ബിപിഡിയുമായി.
യുഎഇ, കൊളംബിയ, അംഗോള എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി അതേസമയം യഥാക്രമം 39 ശതമാനം, 100 ശതമാനം, 57 ശതമാനം എന്നിങ്ങനെ ഉയര്‍ന്ന് യഥാക്രമം 622,000 ബിപിഡി,127000 ബിപിഡി, 91,000 ബിപിഡിയിലെത്തി. കിഴിവുകളാണ് യൂറല്‍സിനെ പ്രാഥമിക തിരഞ്ഞെടുപ്പാക്കുന്നത്.
ഉക്രെയ്‌നെതിരായ യുദ്ധം തുടങ്ങി ആദ്യ വര്‍ഷം നല്‍കിയിരുന്ന കിഴിവ് ഇപ്പോഴില്ലെങ്കിലും റഷ്യന്‍ എണ്ണയുടെ സംസ്‌ക്കരണം ആദായകരമാണെന്ന് ഇന്ത്യന്‍ റിഫൈനര്‍മാര്‍ കരുതുന്നു. അസേമയം റഷ്യന്‍ എണ്ണ വാങ്ങുന്നത് അമേരിക്കയെ ചൊടിപ്പിക്കുകയാണ്.
ഇതിന്റെ പേരില്‍ അവര്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് ഇപ്പോഴും ഇന്ത്യയെ അലട്ടുന്നുണ്ട്.