
ന്യൂഡല്‍ഹി: ആഗോള കമ്മോഡിറ്റി ട്രേഡിംഗ് സ്ഥാപനമായ ട്രാഫിഗുറ ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷം ഇന്ത്യയുടെ എണ്ണ ആവശ്യകത ചൈനയുടേതിനേക്കാള്‍ ഉയരും. എസ് & പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്‌സ് ആതിഥേയത്വം വഹിച്ച എപിഇസി കോണ്‍ഫറന്‍സില്‍ ട്രാഫിഗുറയുടെ ചീഫ് ഇക്കണോമിസ്റ്റ് സാദ് റഹിമാണ് പ്രവചനം നടത്തിയത്.
ഇത് ഏഷ്യയിലുടനീളമുള്ള ഊര്‍ജ്ജ ഉപഭോഗ പ്രവണതകളിലെ മാറ്റത്തെ കാണിക്കുന്നു. ചൈനയുടെ തന്ത്രപരമായ എണ്ണ സംഭരണം ഒഴിവാക്കിയുള്ള കണക്കാണിത്. ചൈന വലിയ അളവില്‍ എണ്ണ ഇറക്കുമതി ചെയ്യുമ്പോഴും അതില്‍ ഭൂരിഭാഗവും വാണിജ്യപരവും തന്ത്രപരവുമായ കരുതല്‍ ശേഖരമാണ്.ഇത് പ്രതിദിനം ഏകദേശം 200,000 ബാരല്‍ വരും.
അതേസമയം ഇന്ത്യയുടെ ആവശ്യകതയെ നിര്‍ണ്ണയിക്കുന്നത് യഥാര്‍ത്ഥ ഉപഭോഗമാണ്. ദ്രുതഗതിയിലുള്ള നഗരവത്ക്കരണവും വരുമാനത്തിലെ വര്‍ദ്ധനവും ഇതിന് കാരണമാകുന്നു. മാത്രമല്ല മേഖലകളിലെ ഘടനാപരമായ മാറ്റങ്ങള്‍ ഊര്‍ജ്ജ ആവശ്യകത വര്‍ദ്ധിപ്പിക്കുകയാണ്.
അതുകൊണ്ടുതന്നെ അസംസ്‌കൃത എണ്ണയുടെ ചലനാത്മകവും ഉപഭോഗാധിഷ്ഠിതവുമായ വിപണിയായി ഇന്ത്യ ഉയര്‍ന്നു. പെട്രോകെമിക്കല്‍ ഒഴികെയുള്ള മേഖലകളില്‍ ചൈനയുടെ അടിസ്ഥാന ക്രൂഡ് ഉപഭോഗം മന്ദഗതിയിലാകുകയാണെന്ന് റഹിം ചൂണ്ടിക്കാട്ടി.
മാത്രമല്ല, റിഫൈനറികളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ എണ്ണ സംഭരിക്കാനുള്ള ചൈനയുടെ ശേഷി കുറയുകയാണ്.
അടുത്ത വര്‍ഷത്തെ ആഗോള ഡിമാന്‍ഡ് പ്രതിദിനം ഒരു ദശലക്ഷം ബാരലില്‍ താഴെയായിരിക്കുമെന്നും റഹീം അഭിപ്രായപ്പെട്ടു. ഡിമാന്‍ഡ് ഇരട്ടിയാകുന്നില്ലെങ്കില്‍, വിപണിയെ സന്തുലിതമാക്കാന്‍ പ്രയാസമായിരിക്കും.
ചുരുക്കത്തില്‍, യഥാര്‍ത്ഥ സാമ്പത്തിക വികാസത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ എണ്ണ ആവശ്യകത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ചൈനയുടെ വളര്‍ച്ച കരുതല്‍ ശേഖരണത്തെ കൂടുതലായി ആശ്രയിച്ചിരിക്കുന്നു. ഈ മാറ്റം ഇന്ത്യയെ ആഗോള എണ്ണ ഉപഭോഗത്തിന്റെ ഒരു പ്രധാന ചാലകമാക്കി മാറ്റുന്നു. ഇത് ലോകമെമ്പാടുമുള്ള ഊര്‍ജ്ജ വിപണികള്‍, വിലനിര്‍ണ്ണയം, വിതരണ തന്ത്രങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നു.
നിലവില്‍ എണ്ണഇറക്കുമതിയില്‍ ചൈനയാണ് മുന്നില്‍.പ്രതിദിനം 11 ദശലക്ഷം ബാരല്‍. 6.5 ബാരലുമായി യുഎസ് രണ്ടാം സ്ഥാനത്തും 5.6 ദശലക്ഷവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.






