
ന്യൂഡൽഹി: പുതിയ അനുമാന പ്രകാരം ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കെത്തുന്നതിന് ഇന്ത്യ 2031 വരെ കാത്തിരിക്കണമെന്നാണ് ഐ.എം.എഫ്. കണക്കാക്കുന്നത്. 2027-ൽ ഇന്ത്യൻ ജി.ഡി.പി. 4.58 ലക്ഷം കോടി ഡോളറിലെത്തും. നേരത്തേ 4.96 ലക്ഷം കോടി കണക്കാക്കിയ സ്ഥാനത്താണിത്.
അതുകൊണ്ടുതന്നെ 2026-ൽ 4.15 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി ഇന്ത്യ ആറാംസ്ഥാനത്തു തുടർന്നേക്കും. ഇക്കാലത്ത് ബ്രിട്ടനിത് 4.26 ലക്ഷം കോടി ഡോളറാകും. 2027-ൽ 4.58 ലക്ഷം കോടി ഡോളറിന്റെ ജി.ഡി.പി.യുമായി അഞ്ചാം സ്ഥാനത്തേക്കു കയറാം. അപ്പോൾ ബ്രിട്ടനിത് 4.47 ലക്ഷം കോടി ഡോളറായിരിക്കും.
2028-ൽ ജപ്പാന്റെ 4.74 ലക്ഷം കോടി ഡോളറിനെ മറികടന്ന് 5.06 ലക്ഷം കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ നാലാമതാകുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്.
എന്നാൽ, പുതിയ കണക്കനുസരിച്ച് ഇതിനായി 2029 അല്ലെങ്കിൽ 2030 വരെ സമയമെടുത്തേക്കാം. 2031-ൽ ജപ്പാന്റെ ജി.ഡി.പി. 5.13 ലക്ഷം കോടി ഡോളറും ഇന്ത്യയുടേത് 6.79 ലക്ഷം കോടി ഡോളറുമാകുമെന്നാണ് വിലയിരുത്തൽ.
2030-ൽ 39 ലക്ഷം കോടി ഡോളറുമായി അമേരിക്കതന്നെയാകും ഒന്നാമതുണ്ടാവുക. രണ്ടാമതുവരുന്ന ചൈനയുടെ ജി.ഡി.പി. മൂല്യം 27.5 ലക്ഷം കോടി ഡോളർ കണക്കാക്കുന്നു.
മൂന്നാമതുവരുന്ന ജർമനിക്കിത് 6.17 ലക്ഷം കോടി ഡോളറാണ്. 2031-ൽ ജർമനിയുടെ ജി.ഡി.പി.ക്കടുത്തേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥ എത്തുമെന്നാണ് കണക്കാക്കുന്നത്.






