
കൊച്ചി: നടപ്പു സാമ്പത്തികവർഷം (2022-23) അവസാനിക്കാൻ രണ്ടരമാസത്തോളം ശേഷിക്കേതന്നെ, കഴിഞ്ഞ സാമ്പത്തികവർഷത്തെ (2021-22) മൊത്തം വരുമാനത്തെ മറികടന്ന് ഇന്ത്യൻ റെയിൽവേ.
നടപ്പുവർഷം ഏപ്രിൽ മുതൽ ജനുവരി 19വരെയുള്ള കണക്കുപ്രകാരം 1.91 ലക്ഷം കോടി രൂപയുടെ വരുമാനമാണ് നേടിയതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
മുൻവർഷത്തേക്കാൾ 42,370 കോടി രൂപ അധികമാണിതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോ ട്വീറ്റ് ചെയ്‌തു. കേന്ദ്രസർക്കാർ റെയിൽവേ ബഡ‌്ജറ്റ് കൂടി ഉൾപ്പെടുന്ന പൊതു ബഡ്‌ജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഈ കണക്കുകൾ പുറത്തുവന്നതെന്നത് റെയിൽവേ മന്ത്രാലയത്തിന് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഇക്കുറി ബഡ്‌ജറ്റിൽ റെയിൽവേക്ക് കൂടുതൽ തുക വകയിരുത്തിയേക്കുമെന്നാണ് വിലയിരുത്തലുകൾ.
മൊത്ത വരുമാനം ഏതൊക്കെ മേഖലകളിൽ നിന്നാണ് ലഭിച്ചതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എങ്കിലും, 1.30 ലക്ഷം കോടി രൂപയും ലഭിച്ചത് ചരക്കുനീക്കത്തിൽ നിന്നാണെന്നാണ് സൂചന.
പാസഞ്ചർ ടിക്കറ്റ് വില്പനയിലൂടെ 52,000 കോടി രൂപയും ലഭിച്ചെന്ന് വിലയിരുത്തുന്നു. ബാക്കി പാഴ്‌സൽ നീക്കമുൾപ്പെടെയയുള്ള മറ്റ് മേഖലകളിൽ നിന്നും.
നടപ്പുവർഷം 1,475 മില്യൺ ടൺ ചരക്കുനീക്കവും അതുവഴി 1.65 ലക്ഷം കോടി രൂപയുടെ വരുമാനവുമാണ് റെയിൽവേ ലക്ഷ്യമിട്ടിട്ടുള്ളത്. പാസഞ്ചർ ടിക്കറ്റ് വില്പനയിൽ നിന്നുള്ള 58,500 കോടി രൂപയും ഉൾപ്പെടെ നടപ്പുവർഷത്തെ ആകെ വരുമാനലക്ഷ്യം 2.35 ലക്ഷം കോടി രൂപയാണ്.
ചരക്കുനീക്കം ഇതിനകം തന്നെ 1,185 മില്യൺ ടൺ കടന്നുകഴിഞ്ഞു. നടപ്പുവർഷം സമാപിക്കുന്ന മാർച്ചോടെ ലക്ഷ്യമിട്ടതിനേക്കാൾ മികച്ച വരുമാനം ലഭിക്കുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.






