എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഇരട്ടിത്തീരുവ ഉണ്ടായിട്ടും യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന

ന്യൂഡൽഹി: ഇരട്ടിത്തീരുവ തുടരുന്നെങ്കിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറിൽ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വർധന. സെപ്റ്റംബറിൽ 546 കോടി ഡോളറിന്റെ ചരക്കാണ് കയറ്റിയയച്ചതെങ്കിൽ ഒക്ടോബറിൽ ഇത് 630 കോടി ഡോളറായി ഉയർന്നു. ഏകദേശം 15 ശതമാനത്തിന്റെ വർധന.

സെപ്റ്റംബറിനെ അപേക്ഷിച്ച് വർധനയുണ്ടെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ 8.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്മാർട്ഫോണുകൾ, ഫാർമ ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിലെ കുതിപ്പാകാം ഒക്ടോബറിലെ മെച്ചപ്പെട്ട കണക്കിൽ പ്രതിഫലിച്ചതെന്നാണ് സൂചന.

അധിക തീരുവ ബാധകമാകാതിരുന്ന ജൂലൈയിൽ 801 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. അതിനു ശേഷം ഓഗസ്റ്റ് മുതൽ കനത്ത ഇടിവാണ് നേരിട്ടത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞതോതിലുള്ള കയറ്റുമതിയായിരുന്നു സെപ്റ്റംബറിലേത്.

ഓഗസ്റ്റ് ഏഴിനു ചുമത്തിയ 25% ‘പകരം തീരുവ’യാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഓഗസ്റ്റ് 27ന് ഇരട്ടിയാക്കിയത്. ഇരട്ടിത്തീരുവ ഭാഗികമായി ചുമത്തപ്പെട്ട ഓഗസ്റ്റിൽ 686 കോടി ഡോളറായിരുന്നു യുഎസിലേക്കുള്ള ചരക്കുകയറ്റുമതി.

ഈ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ ഒഴികെയുള്ള മാസങ്ങളിൽ 790 കോടി ഡോളറിൽ കുറയാത്ത കയറ്റുമതി യുഎസിലേക്കു നടന്നിരുന്നു. ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന്റെ ആദ്യഘട്ടം യാഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതി (തുക കോടി ഡോളറിൽ)
ഒക്ടോബർ: 630
സെപ്റ്റംബർ: 546
ഓഗസ്റ്റ്: 686
ജൂലൈ: 801
ജൂൺ: 829
മേയ്: 883
ഏപ്രിൽ: 841
മാർച്ച്: 1,014
ഫെബ്രുവരി: 791
ജനുവരി: 844

X
Top