
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കോര്‍പ്പറേറ്റ് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനായി അവര്‍ക്ക് നല്‍കുന്നത് വന്‍ പാക്കേജ്. ഇതിന് തുടക്കമിട്ടത് ഐ.ടി രംഗത്താണെങ്കിലും മറ്റ് മേഖലകളിലേക്ക് കൂടി ഈ ട്രെൻഡ് വ്യാപിക്കുകയാണ്.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് 2022-23ല്‍ 113 കോടി രൂപയാണ് വേതനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ലാഭത്തിന്റെ കമ്മിഷനായുള്ള 100 കോടി രൂപ ഉള്‍പ്പെടെയാണിത്.
2021-22ല്‍ ഇദ്ദേഹത്തിന് ലഭിച്ച വേതനം 109 കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വേതനം കൈപ്പറ്റുന്ന സാരഥികളിലൊരാളാണ് ഇപ്പോള്‍ ചന്ദ്ര.
പൂനാവാല ഫിന്‍കോര്‍പ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ അഭയ് ഭുട്ടാഡയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വേതനം 78.1 കോടി രൂപയാണ്. ജെ.എസ്.ഡബ്ല്യു സ്റ്റീലിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിംഗ് ഡയറക്റ്ററുമായ എസ്.എന്‍. സുബ്രഹ്‌മണ്യന് ലഭിച്ചത് 35.67 കോടി രൂപയും.
കമ്പനി ഉടമകള്‍ തന്നെ ചീഫ് എക്സിക്യൂട്ടിവ് റോളും വഹിക്കുന്ന കോര്‍പ്പറേറ്റുകളിലെ വേതനങ്ങളില്‍ വലിയ വ്യത്യാസമുണ്ട്. ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനും മുഴുവന്‍ സമയ ഡയറക്റ്ററുമായ പവന്‍ മുഞ്ചാല്‍ 99.6 കോടി രൂപ വേതനമായി കൈപ്പറ്റുമ്പോള്‍ മുകേഷ് അംബാനി തന്റെ വേതനം 15 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്.
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ചെയര്‍മാന്‍ സാജന്‍ ജിന്‍ഡാല്‍ 51.3 കോടി രൂപ വേതനമായെടുക്കുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 2.39 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസില്‍ നിന്ന് ശമ്പളമായി കൈപ്പറ്റുന്നത്.






